പ്രിയങ്കാഗാന്ധി രാഹുല്‍ ഗാന്ധി സ്റ്റാലിൻ
ചെന്നൈ: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് പ്രിയങ്കാഗാന്ധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ. രാഹുല്‍ പ്രതിപക്ഷനേതാവ് ആവുമ്പോള്‍, വയനാട് രാജിവെച്ച് പ്രിയങ്കാ ഗാന്ധി സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഡി.എം.കെ. വക്താവും മാധ്യമവിഭാഗം ജോയിന്റ് സെക്രട്ടറിയുമായ ശരവണന്‍ അണ്ണാദുരൈയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടുസീറ്റുകളില്‍ വിജയിച്ച രാഹുല്‍ഗാന്ധി, റായ്ബറേലി നിലനിര്‍ത്താനും വയനാട് വിടാനും തീരുമാനിച്ചുവെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാഹുല്‍ ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. ജൂൺ 17-നകം രാഹുല്‍ ഏത് സീറ്റ് നിലനിര്‍ത്തും എന്നതില്‍ അന്തിമതീരുമാനം ആകും.
രാഹുല്‍ വയനാട് ഉപേക്ഷിക്കുകയാണെങ്കില്‍ പ്രിയങ്കാഗാന്ധി വയനാടിനെ പ്രതിനിധീകരിച്ച മത്സരിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകളും സജീവമായുണ്ട്.