പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിഷേധം,ലോക്‌സഭ 12 മണി വരെ നിര്‍ത്തിവെച്ചു

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

author-image
Sneha SB
New Update
PARLIAMENT CONFLICT

ഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം.പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്‌സഭാ നടപടികള്‍ ആരംഭിച്ചത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടങ്ങി.

ലോക് സഭയില്‍ വലിയ ശബ്ദത്തോടെ മുദ്രാവാക്യം വിളിച്ചു. ഇതോടെ മുദ്രാവാക്യം വിളിക്കേണ്ടവര്‍ പുറത്ത് പോകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ 12 മണി വരെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍, അഹമ്മദാബാദ് വിമാന ദുരന്തം തുടങ്ങിയ വിഷയങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ സഭയിലെത്തിക്കാനാണ്
പ്രതിപക്ഷ നീക്കം. അതേ സമയം, ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയില്‍ നല്‍കിയ നോട്ടീസുകള്‍ തള്ളി. 

parliament