പൂനെയിൽ രണ്ടു സോഫ്റ്റ്‌വെയർ എൻജീനിയർമാരുടെ മരണത്തിന് കാരണമായ പോർഷെ അപകടത്തിൽ വണ്ടിയോടിച്ച പതിനേഴുകാരൻ്റെ അമ്മ അറസ്റ്റിൽ. അപകടം നടക്കുമ്പോൾ മകൻ മദ്യപിച്ചിരുന്നില്ലെന്ന് തെളിയിക്കാൻ രക്തസാമ്പിൾ മാറ്റിയതിനെ തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി നൽകുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
മെയ് 19 ന് പുലർച്ചെ 2.15 ഓടെ പൂനെയിലെ കല്യാണി നഗറിൽ ആഡംബര കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ പോർഷെ ഐടി പ്രൊഫഷണലുകളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ത എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പൂനെയിലെ ശതകോടീശ്വരമായ ബിൽഡർ വിശാൽ അഗർവാളിന്റെ മകനാണ് മദ്യപിച്ച് അമിതവേഗതയിൽ കാർ ഓടിച്ചത്. 200 കിലോമീറ്റർ വേഗത്തിലായിരുന്നു കൗമാരക്കാരൻ വാഹനമോടിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിൽ രക്ത സാമ്പിളുകൾ മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ കണ്ടെത്തിയത്.
അപകടദിവസം മദ്യപിച്ചിരുന്നോ എന്നറിയാനായി നടത്തിയ പതിനേഴുകാരന്റെ രക്തപരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അപകടത്തിനു മണിക്കൂറുകൾക്ക് മുമ്പ് 12-ാം ക്ലാസ് പരീക്ഷാഫലം വന്നത് പതിനേഴുകാരൻ പബ്ബിൽ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തുകയും രണ്ട് ഡോക്ടർമാർ അറസ്റ്റിലാകുകയും ചെയ്തു
അപകടം സംഭവിച്ച് ഏകദേശം എട്ട് മണിക്കൂറിന് ശേഷമായിരുന്നു പതിനേഴുകാരന്റെ രക്തസാമ്പിൾ ശേഖരിച്ചത്. പിന്നീടിത് മറ്റൊരു സാമ്പിളുമായി വെച്ചുമാറുകയായിരുന്നു. സർക്കാരിന്റെ കീഴിലുള്ള സാസൂൺ ജെനറൽ ആശുപത്രിയിലായിരുന്നു സംഭവം.