പുരി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയിലാക്കി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രഥം വലിച്ചുകൊണ്ടുപോകുന്ന ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ബലംഗീർ ജില്ലയിലെ സൈന്തലയിൽ നിന്നുള്ള ലളിത് ബാഗർതിയാണ് മരിച്ചത്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഇവർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രഥയാത്രയ്ക്കായി നിരവധി പേരാണ് പുരിയിൽ എത്തിച്ചേർന്നത്. 300ഓളം പേർക്ക് പരിപാടിക്കിടെ അസ്വസ്ഥതകളുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.