ഓപ്പറേഷന്‍ സിന്ദൂറിനിടെ റഫാല്‍ വിമാനം തകര്‍ത്തിട്ടില്ല; പാക്ക് പ്രചാരണം തള്ളി ഫ്രാന്‍സ്

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനമായ റഫാല്‍ പാക്കിസ്ഥാന്‍ തകര്‍ത്തെന്ന് ഫ്രഞ്ച് നേവി കമാന്‍ഡര്‍ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് തീര്‍ത്തും വ്യാജമെന്നാണ് ഫ്രഞ്ച് നാവികസേന വ്യക്തമാക്കിയിരിക്കുന്നത്

author-image
Biju
New Update
rafale

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് എതിരായ പാക്കിസ്ഥാന്‍ പ്രചാരണം തള്ളി ഫ്രാന്‍സ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനമായ റഫാല്‍ പാക്കിസ്ഥാന്‍ തകര്‍ത്തെന്ന് ഫ്രഞ്ച് നേവി കമാന്‍ഡര്‍ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് തീര്‍ത്തും വ്യാജമെന്നാണ് ഫ്രഞ്ച് നാവികസേന വ്യക്തമാക്കിയിരിക്കുന്നത്. 

''പാക് മാധ്യമത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം പ്രസ്താവന നടത്താന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സൈനികന്റെ ആദ്യ പേര് ജാക്വസ് അല്ല, യുവാന്‍ എന്നാണ്''  ഫ്രഞ്ച് നാവികസേന വ്യക്തമാക്കി. 

പാക്കിസ്ഥാന്‍ സൈന്യം എല്ലാത്തിനും സജ്ജമായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് സൈന്യത്തിനായിരുന്നു മേല്‍ക്കൈ എന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യാപ്റ്റന്‍ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ലേഖനം. ഇന്തോ-പസഫിക് സമ്മേളനത്തിലാണ് വെളിപ്പെടുത്തലെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.