രാഹുൽ ഗാന്ധി , മല്ലികാർജുൻ ഖർഗെ പത്ര സമ്മേളനത്തിൽ നിന്ന്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെ സംരക്ഷിച്ചത് കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ അടിസ്ഥാനവര്‍ഗമാണ്. ബിജെപിയെ തടഞ്ഞ രാഷ്ട്രീയപ്രബുദ്ധരായ യുപിയിലെ ജനങ്ങള്‍ക്കു നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നടന്ന പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കും. രാഹുൽ ഗാന്ധി പറഞ്ഞു.അതേസമയം, ഫലപ്രഖ്യാപനത്തിനു ശേഷം അദാനിയുടെ സ്റ്റോക്ക് നോക്കൂ. മോദി പോയപ്പോൾ അദാനിയും പോയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി മോദിക്കെതിരാണ്. ഇത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖർഗെ പറഞ്ഞു.