അമേഠി വെറുക്കുന്ന ഗാന്ധി കുടുംബത്തെ റായ്ബറേലി തുണയ്ക്കുമോ

ആത്മവിശ്വാസത്തോടെ രാഹുല്‍ ഇറങ്ങുമ്പോഴും റായ്ബറേലിയില്‍ ജയം ഉറപ്പാണെന്ന് ചിന്തിക്കാന്‍ വരട്ടെ. സിറ്റിംഗ് സീറ്റായ വയനാട്ടില്‍ മാത്രം മത്സരിക്കാനാണ് ആദ്യം രാഹുല്‍ താല്‍പര്യപ്പെട്ടതെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഇന്ത്യാമുന്നണിയിലെ സമാജ്വാദി പാര്‍ട്ടിയുടെയും നിര്‍ബന്ധം തീരുമാനം മാറ്റാന്‍ കാരണമായി. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ അമേഠിയില്‍നിന്ന് രാഹുല്‍ ഒളിച്ചോടുകയാണ് ചെയ്തതെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്.

author-image
Rajesh T L
New Update
rahul

gandhi family

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച സസ്പെന്‍സ് പൊളിച്ച് രണ്ടാം മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയരിക്കുകയാണ് രാഹുല്‍ ഗാന്ധി. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കെ എല്‍ ശര്‍മയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. റായ്ബറേലിയുമായുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടുമ്പോഴും വിജയസാധ്യത കണക്കിലെടുത്ത് തന്നെയാണ് കോണ്‍ഗ്രസ് നീകം ഉണ്ടായിരിക്കുന്നത്.

ആത്മവിശ്വാസത്തോടെ രാഹുല്‍ ഇറങ്ങുമ്പോഴും റായ്ബറേലിയില്‍ ജയം ഉറപ്പാണെന്ന് ചിന്തിക്കാന്‍ വരട്ടെ.

സിറ്റിംഗ് സീറ്റായ വയനാട്ടില്‍ മാത്രം മത്സരിക്കാനാണ് ആദ്യം രാഹുല്‍ താല്‍പര്യപ്പെട്ടതെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഇന്ത്യാമുന്നണിയിലെ സമാജ്വാദി പാര്‍ട്ടിയുടെയും നിര്‍ബന്ധം തീരുമാനം മാറ്റാന്‍ കാരണമായി. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ അമേഠിയില്‍നിന്ന് രാഹുല്‍ ഒളിച്ചോടുകയാണ് ചെയ്തതെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. എന്നാല്‍, സോണിയയ്ക്ക് വൈകാരിക അടുപ്പമുള്ള റായ്ബറേലിയില്‍ രാഷ്ട്രീയ പിന്തുടര്‍ച്ചയെന്ന നിലയില്‍ രാഹുല്‍ മത്സരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

രാഹുലിനൊപ്പം പ്രിയങ്ക കൂടി മത്സരരംഗത്തുണ്ടാകുമെന്ന് കരുതിയ അണികളെ തീരുമാനം നിരാശപ്പെടുത്തിയിരുന്നു. അമേഠിയിലെ പ്രാദേശിക നേതാക്കള്‍ ഈ രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കട്ടെ എന്ന് നിര്‍ദേശിച്ചത് സോണിയയാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച ശേഷം, 'റായ്ബറേലി ഇല്ലാതെ എന്റെ കുടുംബം പൂര്‍ണമാകില്ല' എന്ന് സോണിയ പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഉറപ്പിച്ചു പറഞ്ഞതോടെ രാഹുല്‍ വേണമെന്നു സോണിയ ശഠിച്ചു. 1999 ല്‍ അമേഠിയിലാണ് സോണിയ ഗാന്ധി ആദ്യം മത്സരിച്ചത്. 2004 ല്‍ സോണിയയ്ക്ക് പകരമാണ് രാഹുല്‍ അമേഠിയിലെത്തുന്നത്. ഇപ്പോള്‍ റായ്ബറേലിയിലും അമ്മയ്ക്ക് പകരക്കാരനായി മകന്‍ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുടുംബ സീറ്റുകളായിരുന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും. ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി മുതല്‍ സോണിയയും രാഹുലും എല്ലാം 'ഈസി വാക്കോവര്‍' നേടിയിരുന്ന ലോക്സഭ മണ്ഡലങ്ങള്‍.

എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയതല്ല. അമേഠിയില്‍ രാഹുലിനെ ബിജെപിയുടെ സ്മൃതി ഇറാനി തോല്‍പ്പിച്ചു. അമേഠിയിപ്പോള്‍ ബിജെപിയുടെ കൈയിലാണ്. രാഹുല്‍ ഗാന്ധിയാണെങ്കില്‍ കോണ്‍ഗ്രസിന് രാജ്യത്ത് ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്ന് അവകാശപ്പെടാവുന്ന വയനാട് തട്ടകമാക്കി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വയനാട് തന്നെ രാഹുലിന് മത്സരിക്കാന്‍ കൊടുത്തു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ മണ്ഡലമൊഴിഞ്ഞതോടെ അമേഠിക്ക് പിന്നാലെ റായ്ബറേലിയും കൈവിട്ടു പോകുന്ന ലക്ഷണമാണ് കാണുന്നത്.

വയനാട് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഏപ്രില്‍ 26 ന് ശേഷമാണ് രാഹുല്‍ അമേഠിയിലും മത്സരിക്കുമെന്ന സൂചനകള്‍ ശക്തമായത്. കോണ്‍ഗ്രസിനകത്ത് നിന്നും ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് അഭിമാന മണ്ഡലങ്ങളും ഇത്തവണ ബിജെപി പിടിച്ചെടുക്കമെന്ന പേടിയിലാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഘടകം.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 17 സീറ്റുകളാണ് അനുവദിച്ചു കിട്ടിയത്.

1967 ല്‍ മണ്ഡലത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച അമേഠി മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടത്. രാഹുല്‍ അമേഠി വിട്ട് റായ്ബറേലിയിലേക്ക് ചേക്കേറുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. പരാജയങ്ങളില്‍ പോലും കൃത്യമായ വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന് എവിടെയാണ് ആത്മവിശ്വാസം നഷ്ടമായത്? നെഹ്റു കുടുംബത്തെ എക്കാലവും പിന്തുണച്ച ഒരു മണ്ഡലത്തില്‍ പോരാട്ടം നടത്താനുള്ള ധൈര്യം ഇല്ലാതായായി പോയത് എന്തുകൊണ്ടാണ്?

തോല്‍വി മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഒളിച്ചോട്ടം എന്നുതന്നെയാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം.

1967  2019 കാലഘട്ടത്തിനിടയിലെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് അമേഠിയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 35 ശതമാനത്തില്‍ താഴെ പോയത്. അതിന് വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. 2019 ല്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തുമ്പോള്‍ പോലും 43 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസ് നേടി. അവിടെയാണ് കിഷോരി ലാല്‍ ശര്‍മയെന്ന നെഹ്‌റു കുടുംബത്തിലെ വിശ്വസ്തനെ മത്സരത്തിന് നിര്‍ത്തി രാഹുലും പ്രിയങ്കയും മാറിനില്‍ക്കുന്നത്.

1967, അമേഠി മണ്ഡലം ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ വി ഡി ബാജ്പേയ് 35.81 ശതമാനം വോട്ട് നേടി വിജയിച്ചു. 1971ലും വി ഡി ബാജ്പേയ് 62.13 ശതമാനം വോട്ട് നേടി വിജയിച്ചു. അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതോടെ 1977 ലായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്.

നെഹ്റു കുടുംബത്തില്‍നിന്ന് ആദ്യമായി ഒരാള്‍ അമേഠിയില്‍ മത്സരത്തിനെത്തിയത് 1977 ലായിരുന്നു. സഞ്ജയ് ഗാന്ധി അമേഠിയില്‍ സ്ഥാനാര്‍ഥിയായി. അടിയന്തരാവസ്ഥക്കെതിരെയുണ്ടായ പൊതുവികാരം അലയടിച്ച തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ പുത്രന് അടിപതറി. 34.47 ശതമാനം വോട്ടായിരുന്നു അമേഠിയില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് വിജയം രുചിക്കുകയും ചെയ്തു.

മൂന്നു വര്‍ഷത്തിനിപ്പുറം 1980ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധി അമേഠിയില്‍ വിജയിച്ചു. 57.11 ശതമാനം വോട്ട് നേടിയായിരുന്നു ജയം. മാസങ്ങള്‍ക്കകം സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ അമേഠി വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങി. രാജീവ് ഗാന്ധി മത്സരിക്കാനെത്തിയ 1981 ലെ ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ടിംഗ് ശതമാനത്തോടെ കോണ്‍ഗ്രസ് ജയിച്ചുകയറി. 84.18 ശതമാനം വോട്ടായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി നേടിയത്.

തുടര്‍ച്ചയായി മൂന്നു തവണ അമേഠിയില്‍ രാജീവ് ഗാന്ധി വിജയിച്ചു. 1984ല്‍ ലഭിച്ചത് 83.67 ശതമാനം വോട്ട്., 1989ല്‍ 67.43 ശതമാനവും 1991 ല്‍ 53.23 ശതമാനവും വോട്ടാണ് രാജീവിന് ലഭിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ 1991 ലെ ഉപതിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ സതീഷ് ശര്‍മ അമേഠിയെ പ്രതിനിധീകരിച്ചു. 53.88 ശതമാനം വോട്ട് നേടി വിജയം കുറിച്ചു. എന്നാല്‍ 1996 ല്‍ അത് 38.81 ശതമാനമായി കുറഞ്ഞു. 1998 ല്‍ കോണ്‍ഗ്രസ് അമേഠിയില്‍ തോറ്റു. 31.1 ശതമാനം വോട്ട് മാത്രം നേടി സതീഷ് ശര്‍മ പരാജയം ഏറ്റുവാങ്ങി. ബിജെപിയുടെ സഞ്ജയ് സിംഗ് അമേഠി സ്വന്തമാക്കി. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ വോട്ട് വ്യത്യാസം 3.98 ശതമാനം മാത്രം.

1999 ല്‍ സോണിയ ഗാന്ധി അമേഠി തിരിച്ചുപിടിച്ചു. 67.12 ശതമാനം വോട്ട് സോണിയ നേടി. 2004 ല്‍ സോണിയ റായബറേലിയിലേക്ക് മാറി. രാഹുല്‍ ഗാന്ധി മണ്ഡലം ഏറ്റെടുത്തു. അമേഠിയില്‍ അന്ന് 66.18 ശതമാനം വോട്ട് നേടി രാഹുല്‍ വിജയിച്ചു. 2009, 2014 വര്‍ഷങ്ങളില്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2019 ല്‍ സ്മൃതി ഇറാനിക്ക് മുന്നില്‍ രാഹുല്‍ പരാജയപ്പെട്ടു. 1998 ല്‍ കോണ്‍ഗ്രസ് 3.98 ശതമാനം വോട്ടിനാണ് തോറ്റതെങ്കില്‍ 2019 ല്‍ അത് 5.87 ശതമാനമായി ഉയര്‍ന്നു. 1990 മുതല്‍ അമേഠിയില്‍ ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. എന്നാല്‍ 2004, 2009 വര്‍ഷങ്ങളില്‍ ബിഎസ്പി രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി.

009ല്‍ 71.78 ശതമാനം വോട്ട് നേടി വിജയിച്ച രാഹുല്‍ 2014 ല്‍ നേടിയത് 46.71 ശതമാനം വോട്ടായിരുന്നു. വോട്ടിംഗ് ശതമാനത്തില്‍ വന്ന ഈ ഇടിവ് കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിച്ചപ്പോള്‍ കാത്തിരുന്നത് വന്‍ തിരിച്ചടിയായിരുന്നു. 2019 ല്‍ അമേഠി രാഹുലിനെ കൈവിട്ടപ്പോഴും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 2.85 ശതമാനം മാത്രമായിരുന്നു വോട്ട് വ്യത്യാസം.

രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നതിന് മുന്‍പ് 2017 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും 2022 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് അമേഠിയില്‍ വന്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഈ തിരഞ്ഞെടുപ്പുകളില്‍ അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ബിജെപിക്കായിരുന്നു.

2017ല്‍ അമേഠിയില്‍ കോണ്‍ഗ്രസിന് 24.4 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപി 35.7 ശതമാനം വോട്ട് നേടി. 2022ല്‍ ബിജെപി 41.8 ശതമാനം വോട്ട് നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി 35.2 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസ് 14.3 ശതമാനം വോട്ട് മാത്രമാണ് നേടിയത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഒരു നിയമസഭാ സീറ്റ് പോലും അമേഠിയില്‍ കോണ്‍ഗ്രസിന് കിട്ടിയില്ല. ബിജെപി മൂന്ന് സീറ്റും എസ് പി രണ്ട് സീറ്റും നേടി. 2017ല്‍ ബിജെപിക്കും നാലും എസ് പിക്ക് ഒരു സീറ്റുമായിരുന്നു. ഈ കണക്കുകളായിരിക്കാം രാഹുലിനെ അമേഠിയെ കൈവിടാന്‍ പ്രേരിപ്പിച്ചത്.

തിരഞ്ഞെടുപ്പുകളില്‍ അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ബിജെപിക്കായിരുന്നു.

ഇത്തവണ പക്ഷേ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എസ് പി കോണ്‍ഗ്രസിനൊപ്പം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. 2019 ലെ കണക്കുകള്‍ പ്രകാരം എസ് പി നേടിയ 35.2 ശതമാനം വോട്ടും കോണ്‍ഗ്രസ് നേടിയ 14.3 ശതമാനം വോട്ടും ചേര്‍ന്നാല്‍ ബിജെപിയെക്കാള്‍ വോട്ട് അമേഠിയില്‍ ലഭിക്കാവുന്ന സാഹചര്യമുണ്ട്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയസാധ്യത വര്‍ധിക്കാനും കോണ്‍ഗ്രസിന്റെ മണ്ഡലം തിരികെ പിടിക്കാനും സാധിക്കുമായിരുന്നു. ഈ അവസരമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇല്ലാതാക്കി ഒളിച്ചോട്ടം നടത്തിയിരിക്കുന്നത്.

rahul gandhi rahul gandhi election campaign priyanka gandhi sonia gandhi loksabha elelction 2024 ROBERT VADRA congress candidate