കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. വിമർശന ശയ്യയിലെ പപ്പുവിൽ നിന്നും ഇന്ത്യൻ പ്രതിപക്ഷത്തിൻ്റെ മുഖമായി മാറിയ രാഹുലിൻ്റെ രാഷ്ട്രീയ യാത്ര ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളിലൊന്ന് കൂടിയാണ്. നാലായിരം കിലോമീറ്റർ കാൽനടയായെത്തി ജനഹൃദയം കവർന്ന മറ്റൊരു നേതാവുണ്ടാവില്ല. നരേന്ദ്രമോദിക്ക് എതിരാളിയെന്ന് പോരാടി തെളിയിച്ചാണ് രാഹുൽ ഇക്കുറി ഇന്ത്യൻ പാർലമെൻ്റിൻ്റെ പടി ചവിട്ടുന്നത്.
2014ലെയും 2019ലെയും പരാജയങ്ങൾ പാർട്ടിയിൽ തന്നെ രാഹുലിൻ്റെ നേതൃപാടവത്തെക്കുറിച്ച് സംശയങ്ങളുയർത്തി. ഈ ഭാരങ്ങളെല്ലാം പേറിയാണ് കന്യാകുമാരിയിൽ നിന്ന് രാജ്യത്തെയറിയാൻ അയാൾ നടന്നു തുടങ്ങിയത്. വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറക്കാനെത്തിയ രാഹുൽ രാജ്യത്തെ പട്ടിണിക്കാരൻ്റെയും പാവപ്പെട്ടവൻ്റെയും ന്യൂനപക്ഷങ്ങളുടെയും മനസിൽ പ്രതീക്ഷയുടെ തിരിനാളമായി.
2019 ൽ പരാജിതനായി തലതാഴ്ത്തി കോൺഗ്രസ് അധ്യക്ഷ പദത്തിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധിയല്ല, ഇത് രാഹുൽ 2.0.