ലോക്‌സഭ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി പരാജയപ്പെട്ടതിന്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയിൽ അയോധ്യയിലെ ഒരാളെപ്പോലും ക്ഷണിച്ചില്ല. അദാനിയും അംബാനിയും പങ്കെടുത്ത പ്രതിഷ്ഠയിൽ സാധാരണക്കാരെ പോലും കാണാൻ കഴിഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നരേന്ദ്ര മോദിയ്ക്ക് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു മോദി അവകാശപ്പെട്ടത്. എന്നാൽ സർവേ ഫലത്തിൽ തോൽവി മുന്നിൽ കണ്ടിരുന്നു. പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ മോദി മത്സരിച്ചില്ലെന്ന് പറഞ്ഞ രാഹുൽ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെങ്കിൽ ബിജെപി എന്തുകൊണ്ട് അയോധ്യയിൽ പരാജയപ്പെട്ടെന്നും ചോദിച്ചു.
അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചത് കർഷകരുടെ ഭൂമിയിൽ ആയിരുന്നു. കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്നും രാഹുൽ ആരോപിച്ചു.