കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് കൈകാര്യംചെയ്തതിലെ വീഴ്ചയും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിലെ സുരക്ഷാ നടപടികളെയും ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനാണ് ശ്രമം. ഇത് , ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും നേരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവൃത്തിയാണ് നടന്നത്. ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾക്ക് തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയയ്ക്കും. നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശന നിയമങ്ങൾ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പരാജയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു.
രാജ്യത്ത് സ്ത്രീകൾക്കെതിരായ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ ഓരോ പാർട്ടിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഗൗരവമായ ചർച്ചകൾ നടത്തുകയും കൃത്യമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.