ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാൻ വിളിച്ചു ചേർത്ത കോൺഗ്രസ് യോഗത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നേതാക്കളുടെ താൽപര്യത്തിന് പ്രഥമ പരിഗണന നൽകി, പാർട്ടി താൽപര്യം രണ്ടാമതായിയെന്നാണ് യോഗത്തിൽ രാഹുലിന്റെ പ്രതികരണം. കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം ചേർന്നത്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ബെൻ എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.ഖർഗെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോൺഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം. 1966 ൽ പഞ്ചാബിൽ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാർട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.
ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷ് ഫോഗട്ടിനൊപ്പം നിന്നത് കോൺഗ്രസിന് ആശ്വാസമാണ്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയിൽ വിനേഷ് മലർത്തിയടിച്ചത്.