രാഹുൽ ഗാന്ധി ഹാഥ്റസ് സന്ദർശിക്കും

മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു.

author-image
Prana
New Update
stock
Listen to this article
0.75x 1x 1.5x
00:00 / 00:00

ആൾദൈവം ഭോലെ ബാബയുടെ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേർ മരിച്ച ഉത്തർപ്രദേശിലെ ഹാഥറസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദാരുണ സംഭവമാണ് ഹാഥറസിൽ നടന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ദുരന്തസ്ഥലം സന്ദർശിക്കാനുള്ള തയാറെടുപ്പിലാണ് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരിൽ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സന്ദർശന തീയതി പിന്നീട് അറിയിക്കുമെന്നും വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്. ഹാഥറസ് ജില്ലയിലെ സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫുൽറായ്ക്ക് സമീപം കാൺപൂർ- കൊൽക്കത്ത പാതക്കരികിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ രണ്ടുമണിയോടെ ദുരന്തമുണ്ടായത്. വയലിൽ നിർമിച്ച താൽക്കാലിക വേദിയിലായിരുന്നു സത്സംഗ്. 

rahul gandhi