രാഹുൽഗാന്ധിയുടെ ഇരട്ടപൗരത്വം:ആഭ്യന്തരമന്ത്രാലയത്തിന് പത്തുദിവസംകൂടി അനുവദിച്ച് അലഹാബാദ് ഹൈക്കോടതി

രാഹുൽ ഗാന്ധിക്ക്‌ യുകെ പൗരത്വവുമുണ്ടെന്നും അതിനാൽ അദ്ദേഹത്തിന് ലോക്‌സഭാംഗമാകാൻ യോഗ്യതയില്ലെന്നും വാദിക്കുന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

author-image
Anitha
New Update
dsghd

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന് അലഹാബാദ് ഹൈക്കോടതി പത്തുദിവസംകൂടി സമയം അനുവദിച്ചു.

രാഹുൽ ഗാന്ധിക്ക്‌ യുകെ പൗരത്വവുമുണ്ടെന്നും അതിനാൽ അദ്ദേഹത്തിന് ലോക്‌സഭാംഗമാകാൻ യോഗ്യതയില്ലെന്നും വാദിക്കുന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഇന്ത്യൻനിയമപ്രകാരം ഇരട്ടപൗരത്വം അനുവദനീയമല്ലെന്നുകാട്ടി കർണാടകക്കാരനായ അഭിഭാഷകൻ വിഘ്നേഷ് ശിശിർ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിലാണ് നടപടി.

യുകെ സർക്കാരിൽനിന്നുള്ള വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽസമയം വേണമെന്ന് ആഭ്യന്തരമന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർഥിച്ചു. കേസിൽ മേയ് 5-ന് വാദം കേൾക്കും.

അതേസമയം, വിദ്യാഭ്യാസസമ്പ്രദായത്തിൽ ആരും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനും രാഹുൽ നേരത്തേ കത്തെഴുതിയിരുന്നു.

നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിൽ ദളിത്, ആദിവാസി, ഒബിസി സമുദായങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഇന്നും ഇത്തരം ക്രൂരമായ വിവേചനം നേരിടേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

congress rahul gandhi