ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചൂടിൽ നിന്ന് മഴ ആശ്വാസം പകരുന്നുണ്ടെങ്കിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. ഗതാഗത തടസ്സവും രൂക്ഷമാണ്. കനത്ത മഴയിൽ പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ സാകേത് മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരും പ്രതിസന്ധിയിലായി. വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
രണ്ട് ദിവസമായി 154 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഉഷ്ണതരംഗം മൂലം രാത്രിയും പകലുമെന്നില്ലാതെ ചൂടിൽ വലഞ്ഞ തലസ്ഥാന നഗരിക്ക് ആശ്വാസം പകരുന്നതായിരുന്നു മഴ. വ്യാഴാഴ്ച രാവിലെ പെയ്ത മഴയിൽ ഡൽഹിയിലെ താപനില 35.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു.