മഹാരാഷ്ട്രയില്‍ വീണ്ടും താക്കറെമാര്‍ ഒന്നിക്കുന്നു

5 ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണ് താക്കറെ സഹോദരങ്ങള്‍ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്

author-image
Biju
New Update
mahaDF

മുംബൈ: രണ്ടു പതിറ്റാണ്ടിനു ശേഷം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയും വേദി പങ്കിട്ടപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ദിശ മാറ്റിമറിക്കുമനെന്ന് സൂചന. 15 ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണ് താക്കറെ സഹോദരങ്ങള്‍ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്. അതു രാഷ്ട്രീയത്തിലെ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാണെന്ന സൂചനയാണ് നല്‍കുന്നത്. മഹാരാഷ്ട്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉദ്ധവ് രാജ് സഖ്യ നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. ശ

'അവജ് മറാഠിച്ച' എന്ന് പേരിട്ട പരിപാടിയിലാണ് 20 വര്‍ഷത്തിനുശേഷം  ഉദ്ധവും രാജും ഒന്നിച്ചത്. ''ബാല്‍ താക്കറെയ്ക്ക് ചെയ്യാന്‍ കഴിയാത്തത്, മറ്റു പലര്‍ക്കും ചെയ്യാന്‍ കഴിയാത്തത്, ദേവേന്ദ്ര ഫഡ്നാവിസ് ചെയ്തു; ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരിക''  രാജ് താക്കറെ വേദിയില്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് വിധാന്‍ ഭവനില്‍ അധികാരമുണ്ടാകാം, ഞങ്ങള്‍ക്ക് റോഡുകളിലും അധികാരമുണ്ട്. ഈ ത്രിഭാഷാ ഫോര്‍മുല നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചു? ഇതു കേന്ദ്ര സര്‍ക്കാരില്‍നിന്നു വന്നതാണ്. 

ഇന്ന്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ഇംഗ്ലിഷിലാണ്. അത് മറ്റൊരു സംസ്ഥാനത്തും ഇല്ല. എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ മാത്രം? മഹാരാഷ്ട്ര ഉണരുമ്പോള്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണും'' രാജ് താക്കറെ പറഞ്ഞു. മറാഠി ഭാഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന സൂചന നല്‍കിയാണ് ഉദ്ധവ് താക്കറെ വേദിയില്‍ പ്രസംഗിച്ചത്. ''മുംബൈ ഞങ്ങളുടെ അവകാശമായിരുന്നു, ഞങ്ങള്‍ പോരാടി അത് നേടി. ബിജെപിയുടെ 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ആശയം നമ്മള്‍ തുറന്നുകാട്ടണം. പതുക്കെ, അവര്‍ എല്ലാം ഒന്നാക്കാന്‍ ആഗ്രഹിക്കുന്നു. ഹിന്ദുവും ഹിന്ദുസ്ഥാനും ഞങ്ങള്‍ സമ്മതിക്കുന്നു, പക്ഷേ ഹിന്ദി ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ മറാഠി നിര്‍ബന്ധമാക്കി; ഞങ്ങള്‍ക്ക് അത് ചെയ്യേണ്ടിവന്നു.'' ഉദ്ധവ് പറഞ്ഞു. 

2005ലെ മാല്‍വന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജും ഉദ്ധവും അവസാനമായി പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ആ സമയത്ത്, ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഒറ്റക്കെട്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ രാജിയെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ, രാജ് താക്കറെ ശിവസേന വിട്ടു. 2005 നവംബറില്‍ ശിവാജി പാര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി വികാരഭരിതനായി രാജ് പ്രഖ്യാപിച്ചു.''ഞാന്‍ ആവശ്യപ്പെട്ടത് ബഹുമാനം മാത്രമാണ്. എനിക്ക് ലഭിച്ചത് അപമാനം മാത്രമാണ്'' രാജ് പറഞ്ഞു. 

രൂപംകൊണ്ടും സംസാരശൈലികൊണ്ടും രാജ്, ബാല്‍ താക്കറെയെ അനുസ്മരിപ്പിക്കുന്നുണ്ട്. എന്നാല്‍, 2005ല്‍ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കാന്‍ ബാല്‍ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയില്‍നിന്നു പടിയിറങ്ങുകയായിരുന്നു. 2006ല്‍ അദ്ദേഹം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രൂപീകരിച്ചെങ്കിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ, 2022ല്‍ ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെ പ്രമുഖ നേതാക്കളെയെല്ലാം അടര്‍ത്തിമാറ്റി ബിജെപിയുമായി കൈകോര്‍ത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞിരുന്നു.

maharshtra national news