ബെംഗളൂരു ∙ കർണാടകയിലെ സർക്കാർ ജോലികളിൽ മുസ്‌ലിം വിഭാഗത്തിന് 4 ശതമാനം സംവരണം നൽകുന്ന ബില്‍ കർണാടക ഗവർണര്‍ തവർ ചന്ദ് ഗേലോട്ട് പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി അയച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകരുതെന്നും സാമൂഹിക–സാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും ഭരണഘടനയുടെ അനുഛേദം 15, 16 എന്നിവയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
മുസ്‌ലിംകൾക്ക് 4 ശതമാനം സംവരണം നൽകുന്ന ബിൽ മാർച്ചിലാണ് നിയമസഭ പാസാക്കിയത്. തുടർന്നു ബിജെപിയും ജനതാദൾ എസും ബില്ലിനെ എതിർത്തു രംഗത്തു വന്നിരുന്നു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ബിൽ സമൂഹത്തെ ധ്രുവീകരിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഗവർണർക്ക് നിവേദനവും നൽകിയിരുന്നു.