രാജ്യത്ത് നിര്‍ഭയ കേസിലെ 4 പ്രതികളെ

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്. 45 വര്‍ഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശന്‍ എന്ന ദുര്‍മന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയില്‍ നടപ്പിലായ അവസാന വധശിക്ഷ.

author-image
Biju
New Update
rr

Ripper Chandran

തിരുവനന്തപുരം: അസാധാരണങ്ങളില്‍ അസാധാരണം. ഒരു പ്രതിക്ക് വധശിക്ഷ വിധിക്കാന്‍ കോടതി ഉപയോഗിക്കുന്ന വാക്കാണിത്. അത്തരൊരു പരാമര്‍ശം ഉണ്ടായാല്‍ അനുമാനിക്കാം ആ ജഡ്ജി വിധിക്കാന്‍ പോകുന്നത് വധശിക്ഷയായിരിക്കുമെന്നത്. അത്തരമൊരു വിധി പ്രസ്താവനത്തിനായിരുന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി സാക്ഷ്യം വഹിച്ചത്. 

ജനുവരി 20 തിങ്കളാഴ്ച രണ്ട് സുപ്രധാന വിധികള്‍ക്കാണ് രാജ്യം കാതോര്‍ത്തിരുന്നത്. അത് ഒന്നില്‍ പാറശാലയില്‍ ജീവനുതുല്യം സ്്‌നേഹിച്ച കാമുകന്‍ ഷാരോണിനെ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മയെന്ന 24കാരിയുടെ വിധിയായിരുന്നു. സ്ത്രീയെന്ന പരിഗണനയും പ്രായവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് വധശിക്ഷ ഉണ്ടായിരിക്കില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ അടക്കം വിലയിരുത്തിയിരുന്നത്. 

എന്നാല്‍ കൃത്യമായ കാര്യകാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കുകയായിരുന്നു. കോടതി എടുത്തുപറഞ്ഞ പല കാര്യങ്ങളും മനുഷ്യമസസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ശിക്ഷ വിധിച്ചെങ്കിലും മേല്‍ കോടതികളിലെല്ലാം പോയി ഇന്ത്യന്‍ പ്രസിഡന്റിന് സമര്‍പ്പിക്കുന്ന ദയാഹര്‍ജി അടക്കം തള്ളിയാല്‍ മാത്രമേ വധശിക്ഷ നാടപ്പാകൂ.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്ര പേര്‍ രാഷ്ട്രപതിയുടെ ദയാഹര്‍ജിയും മറികടന്ന് തൂക്കിലേറ്റപ്പെട്ടിട്ടുണ്ട് എന്ന് നോക്കാം... ഗ്രീഷ്മ കേസ് മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ ഇതുവരെ 26 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. 2025ല്‍ ഇപ്പോള്‍ വധശിക്ഷ കാത്ത് നില്‍ക്കുന്നവരുടെ പട്ടികയിലേക്ക് ഗ്രീഷ്മയും എത്തിയിരിക്കുകയാണ്.

തൂക്കിലേറ്റുന്ന നടപടിക്രമങ്ങള്‍ ഇങ്ങനെയാകും സംഭവിക്കുക. രാഷ്ട്രപതിയും പ്രതിയുടെ ദയാഹര്‍ജി തള്ളിയാല്‍ തൂക്കിലേറ്റാനുള്ള പ്രക്രിയക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യ നടപടി. പ്രതിയെ 'കണ്ടെംഡ് സെല്‍' എന്ന ഏകാന്തതടവിലേക്ക് മാറ്റും. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണവും നല്‍കി സന്ദര്‍ശകരെയും അനുവദിക്കും. അന്ത്യാഭിലാഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അനുവദിക്കും. വില്‍പത്രം എഴുതാനും അവസാനമായി പ്രാര്‍ത്ഥിക്കാനും സൗകര്യം നല്‍കും. 

പുലര്‍ച്ചെയാണ് ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നത് വ്യക്തിയുടെ ഭാരമുള്ള ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലര്‍ച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തില്‍ കൊണ്ട് നിര്‍ത്തും. കറുത്ത മുഖാവരണം ധരിപ്പിക്കും. കൈകളും കാലുകളും ബന്ധിക്കും. ആരാച്ചാര്‍ കഴുമരത്തിന്റെ ലിവര്‍ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയില്‍ നിന്ന് തെന്നിമാറും. ഏതാനും സെക്കന്റുകള്‍ക്ക് ഉള്ളില്‍ മരണം സംഭവിക്കും.

നിര്‍ഭയ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയതാണ് ഇന്ത്യയിലെ അവസാന കൊലക്കയര്‍ നടപ്പാക്കല്‍. കേരളത്തില്‍ ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് മൂന്ന് പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 ല്‍. റിപ്പര്‍ ചന്ദ്രനാണ് അന്ന് തൂക്കിലേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നു ശിക്ഷ. പല കേസുകളിലായി നിലവില്‍ 22 പേര്‍ വധശിക്ഷ കാത്ത് പല ജയിലുകളില്‍ കഴിയുന്നുണ്ട്. അതില്‍ ഇരുപത്തി മൂന്നാമതായി കഷായം ഗ്രീഷ്മയും എത്തിയിരിക്കുകയാണ്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരങ്ങളും തിരുവനന്തപുരം പൂജപ്പുരയില്‍ ഒരു തൂക്കുമരവുമാണുള്ളത്. വിയ്യൂരും താനാരും തൂക്കിലേറ്റാന്‍ സൗകര്യമില്ല. ഒരു ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റുതടവുകാരെ പോലെതന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം. എന്നാല്‍ പരോള്‍ ലഭിക്കില്ല. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കിയെ വധശിക്ഷ നടപ്പാക്കൂ എന്നത് ക്രൂരമായ തമാശ.

കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇന്ത്യയില്‍ കോടതികള്‍ പ്രതിക്ക് വധശിക്ഷ വിധിക്കുക. അത്യപൂര്‍വ കുറ്റങ്ങളില്‍ അല്ലാതെ വധശിക്ഷ പാടില്ലെന്ന് ഇന്ത്യയിലെ പരമോന്നത കോടതി പലതവണ കീഴ്‌ക്കോടതികളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ട് ജയിലുകള്‍ തൂക്കികൊല നടപ്പാക്കാനുള്ള സൗകര്യമുണ്ട്. കണ്ണൂരില്‍ രണ്ട്, തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഈ രണ്ടു ജയിലുകളിലുമായി ആകെ തൂക്കിലേറ്റപ്പെട്ടത് 26 കുറ്റവാളികളാണ്. 45 വര്‍ഷം മുമ്പ്, നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന അഴകേശന്‍ എന്ന ദുര്‍മന്ത്രവാദിയെ തൂക്കിലിട്ടതാണ് പൂജപ്പുരയില്‍ നടപ്പിലായ അവസാന വധശിക്ഷ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാകട്ടെ 1991 -ല്‍ സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് 14 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. കേരളത്തില്‍ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 33 വര്‍ഷം കഴിഞ്ഞു എന്നര്‍ത്ഥം.

റിപ്പര്‍ ചന്ദ്രന് ശേഷവും, കേരളത്തിലെ കോടതികള്‍ പല കേസുകളിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍, ആ ശിക്ഷകള്‍ ഒന്നും നടപ്പായില്ല. പലരുടെയും വധശിക്ഷ അപ്പീല്‍ കോടതികള്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. ലോകമെങ്ങും വധശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദമുയര്‍ത്തുന്ന കാലമാണിത്. ലോകത്ത് 98 രാജ്യങ്ങള്‍ വധശിക്ഷ പൂര്‍ണ്ണമായി നിര്‍ത്തലാക്കിയിട്ടുണ്ട്. ചൈന, ഇറാന്‍, സൗദി അറേബ്യാ എന്നീ മൂന്നു രാജ്യങ്ങളില്‍ ആണ് ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കപ്പെടുന്നത്.