എസ് എം കൃഷ്ണ അന്തരിച്ചു

കർണ്ണാടക രാഷ്ട്രീയത്തിൽ മന്ത്രി,സ്പീക്കർ,ഉപമുഖ്യമന്ത്രി,മുഖ്യമന്ത്രി,പി സി സി അധ്യക്ഷൻ അങ്ങനെ ഏതാണ്ട് എല്ലാ പദവിയും അദ്ദേഹത്തിനെ തേടിയെത്തി.

author-image
Subi
New Update
sm

ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മഹാരാഷ്ട്ര ഗവർണ്ണറുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി മൻമോഹൻ സിംഗ് എന്നിവരുടെ മന്ത്രി സഭയിൽ അംഗമായിരുന്ന എസ് എം കൃഷ്ണ കർണ്ണാടക രാഷ്ട്രീയത്തിലെ അതികായനായിരുന്നു.പ്രബലമായ വൊക്കലിഗ സമുദായത്തിന്റെ പിന്തുണയാണ് അദ്ദേഹത്തെ കർണ്ണാടക രാഷ്ട്രീയത്തിൽ അവഗണിക്കനാവാത്ത വ്യക്തിയാക്കി മാറ്റിയത്.

കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ. കോൺഗ്രസുമായുള്ള നീണ്ട കാലത്തെ ബന്ധം അവസാനിപ്പിച്ചു 2017 അദ്ദേഹം ബിജെപിയിൽ ചേർന്നു.ബംഗളുരുവിനെ രാജ്യത്തിൻറെ ടി തലസ്ഥാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം മാണ്ഡ്യയായിരുന്നു.1999- 2004 കാലഘട്ടത്തിലാണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നു തവണ ലോക്‌സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1992ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വീരപ്പ മൊയ്‌ലിയാണ് മുഖ്യമന്ത്രിയായത്.

 

1994ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായിരുന്ന കൃഷ്ണ 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസി പ്രസിഡന്റായിരുന്നു. 1999ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1999-ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി.

2004-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി എങ്കിലും 2004ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു.2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു തുടർന്നാണ് ബിജെപിയിൽ അംഗമാകുന്നത്.കർണ്ണാടക രാഷ്ട്രീയത്തിൽ മന്ത്രി,സ്പീക്കർ,ഉപമുഖ്യമന്ത്രി,മുഖ്യമന്ത്രി,പി സി സി അധ്യക്ഷൻ അങ്ങനെ ഏതാണ്ട് എല്ലാ പദവിയും അദ്ദേഹത്തിനെ തേടിയെത്തി.2023 ജനുവരി ഏഴിനാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നത്.സംസ്കാരം ബുധനാഴ്ച ജന്മദേശമായ മദ്ദുരിൽ നടക്കും.

karnataka