/kalakaumudi/media/media_files/2026/01/24/rahul-gandhii-2026-01-24-12-07-11.jpg)
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദം കൊഴുക്കുന്നതിനിടെ, ഈ വിഷയം സംസ്ഥാന കോൺഗ്രസ് നേതാക്കൾ കൈകാര്യം ചെയ്ത രീതിയോട് രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയുടെ പേര് ഉൾപ്പടെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ അതൃപ്തിയെന്നാണ് വിവരം.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയ ഗാന്ധിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും പ്രത്യാക്രമണം ശക്തമാക്കാൻ സിപിഎമ്മിന് അവസരം ഒരുക്കിയതെന്നുമാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. സ്വർണക്കൊളളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കും കോൺഗ്രസ് എംപിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ പോര് അതിന്റെ പാരമ്യത്തിൽ എത്തിയത്. ഈ ചിത്രങ്ങൾ ആയുധമാക്കി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസ് നേതാക്കൾക്ക് അടുത്തബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിക്കുകയും ചെയ്തു.
എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.സോണിയക്കെതിരായ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കർ എഎൻ ഷംസീറിന് കത്ത് നൽകിയെങ്കിലും, ഇത് കോൺഗ്രസിന് രാഷ്ട്രീയമായി ക്ഷീണമായെന്ന് പാർട്ടിയിൽ ഒരുവിഭാഗം കരുതുന്നു.
ഈ ചിത്രത്തെക്കുറിച്ച് വിശ്വാസയോഗ്യമായ ഒരു വിശദീകരണം നൽകാൻ പാർട്ടി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത് സിപിഎമ്മിന് മികച്ച ഒരായുധമായി മാറിയെന്നും ഇവർ പറയുന്നു. കൂടാതെ, പ്രതിഷേധത്തിന്റെ ഭാഗമായി 'പോറ്റിയെ കേറ്റിയതാതരപ്പാ' എന്ന പാട്ട് അനാവശ്യമായിരുന്നുവെന്നും, അത് എൽഡിഎഫ്-യുഡിഎഫ് വൈരം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നുമാണ് വിമർശനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
