ന്യൂഡൽഹി: സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ജൂലൈ 10ന് ഹർജികൾ ചേംബറിൽ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകരായ അഭിഷേക് സിങ്‌വിയും എൻ കെ കൗളും ആണ് ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോലി, ബി വി നാഗരത്‌ന, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാവും റിവ്യൂ ഹർജികളും പരിഗണിക്കുക.
കഴിഞ്ഞ ഒക്ടോബർ 17നായിരുന്നു സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച 21 ഹർജികളിൽ നാല് വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുത തേടുന്നതിൽ ഹർജിക്കാർ പരാജയപ്പെടുകയായിരുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു.