ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി മരുന്ന് വിപണനം നൽകിയ കേസിൽ യോഗ ഗുരു ബാബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണന്റെയും മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. ഞങ്ങൾ അന്ധരല്ലെന്ന് പറഞ്ഞ കോടതി, ഇക്കാര്യത്തിൽ മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, അഹ്സുദ്ധീൻ അമാനുള്ള എന്നിവർ ഉൾപ്പെട്ട ബെഞ്ച് രൂക്ഷമായ വിമർശനമാണ് പതഞ്ജലിക്കെതിരെ നടത്തിയത്. പതഞ്ജലി ഗ്രൂപ്പ് മനപ്പൂർവം തുടർച്ചയായി നിയമലംഘനം നടത്തുകയാണെന്ന് കോടതി വിമർശിച്ചു.
മാപ്പപേക്ഷിച്ച് കൊണ്ടുള്ള സത്യവാങ്മൂലത്തിൽ മനപ്പൂർവം നിയമലംഘനം നടത്തുകയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ചെയ്തിരിക്കുന്നതെന്ന് നിരീക്ഷിച്ചാണ് മാപ്പപേക്ഷ കോടതി തള്ളിയത്.പതഞ്ജലി ഗ്രൂപ്പും അതിന്റെ എം.ഡിയായ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബാബരാംദേവും മാപ്പപേക്ഷിച്ച് കൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.ബുധനാഴ്ച കോടതി കേസ് പരിഗണിക്കുന്നതിനിടെ പതഞ്ജലി ഗ്രൂപ്പിനും അതിന്റെ സ്ഥാപകർക്കും വേണ്ട ഹാജരായ മുതിർന്ന അഭിഭാഷകനായ മുകുൾ റോത്ത്ഗി ഇരുവരുടേയും സത്യവാങ്മൂലം വായിച്ചു.
എന്നാൽ, അവരുടെ മാപ്പപേക്ഷ പേപ്പറിൽ മാത്രമാണെന്നും യഥാർഥത്തിൽ അവർ നിയമസംവിധാനത്തോട് പുറംതിരിഞ്ഞ് നിൽക്കുകയാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചു.ബാബ രാംദേവ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിദേശത്ത് പോകേണ്ടതുണ്ടെന്നും അതിനാൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കണമെന്നും കോടതിയോട് അഭ്യർഥിച്ചിരുന്നു. സത്യവാങ്മൂലത്തോടൊപ്പം വിമാനടിക്കറ്റും രാംദേവ് സമർപ്പിച്ചിരുന്നു.
സത്യവാങ്മൂലത്തോടൊപ്പം പഴയ തീയതിയിലുള്ള വിമാനടിക്കറ്റാണ് രാംദേവ് സമർപ്പിച്ചത്. ഇത് സുപ്രീംകോടതിയുടെ വിമർശനത്തിന് ഇടയാക്കി.സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ നൽകിയ നടപടിയും കോടതിയെ ചൊടുപ്പിച്ചു. പതഞ്ജലിക്ക് ലൈസൻസ് നൽകിയ ഉത്തരാഖണ്ഡ് സർക്കാറിനെതിരെയും കോടതിയിൽ നിന്നും വിമർശനമുണ്ടായി.