/kalakaumudi/media/media_files/Ua7loE1ZX6BUFYcrlabN.jpg)
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ എഎപിയിൽ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന. ഏഴ് എഎപി എംഎൽഎമാരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു, ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. നരേഷ് കുമാർ, രോഹിത് കുമാർ, പവൻ ശർമ, രാജേഷ് ഋഷി, മദൻ ലാൽ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ തുടങ്ങിയ എംഎൽഎമാരാണ് രാജിവെച്ചത്.പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ രാജി.ഭൂപീന്ദർ സിങ് ജൂണിൻ്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് ആറുപേരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക രണ്ട് ദിവസം മുമ്പാണ് എഎപി പുറത്തിറക്കിയത്. ഇപ്പോൾ രാജിവെച്ചവരുടെ സീറ്റിൽ മറ്റുള്ളവർക്ക് അവസരം നൽകിയതാണ് എംഎൽഎമാരെ പാർട്ടിവിടാൻ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.