/kalakaumudi/media/media_files/2025/05/20/M3K1tO2pgQdEWewNv85a.jpg)
മുംബൈ:അറുപത്തൊന്നാണ്ടിൻ്റെ പ്രവർത്തന മികവുമായ് മുംബൈ ശ്രീനാരായണ മന്ദിരസമിതി വാർഷികം ആഘോഷിച്ചു. ആഘോഷപരിപാടികൾ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. "പ്രധാനമന്ത്രി മോദിജിയും ഞാനും ഒരു തികഞ്ഞ ശ്രീനാരായണ ഗുരുഭക്തരാണ്. ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ഗുരു രാഷ്ട്രീയത്തിനും വർണവർഗീയ ചിന്താഗതികൾക്കും മീതേയാണ്. ഗുരു മുന്നോട്ടുവച്ച ദർശനം, ആദർശനം നടപ്പാക്കുന്നതിൽ ഏറെ ശ്രദ്ധാലുക്കളായ ശ്രീനാരായണ മന്ദിരസമിതി പ്രവർത്തകരുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു".സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മഹാരാഷ്ട്രാ ഗവർണർ പറഞ്ഞു. സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിനാളുകൾ പരിപാടികളിൽ പങ്കെടുത്തു. കൊടിതോരണങ്ങൾ കൊണ്ടലങ്കരിച്ച സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ 5 മണിക്ക് ഭദ്രദീപം തെളിഞ്ഞതോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. 5.30 മുതൽ സിനിമാ പിന്നണിഗായകൻ വിജേഷ് ഗോപാലും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ ആരംഭിച്ചു. 6.30 ന് പൊതുസമ്മേളനം ആരംഭിച്ചു. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സഞ്ജയ് പാട്ടീൽ വിശിഷ്ടാതിഥിയായിരുന്നു. ചെയർമാൻ എൻ. മോഹൻദാസ് ആശംസാ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് സ്വാഗതവും വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു. സമിതിയുടെ അറുപത്തിയൊന്നാമത് വാർഷിക സ്മരണികയുടെ പ്രകാശനം ഗവർണർ നിർവഹിച്ചു. നാടകരചയിതാവ് എൻ.കെ. തുറവൂരിനെ ആദരിച്ചു.ട്രഷറർ വി.വി. ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി. എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ കെ. ആനന്ദൻ, വി. വി. മുരളീധരൻ, മായാ സഹജൻ, കെ. മോഹൻദാസ് , കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ. എസ്. രാജൻ, പി. പി. കമലാനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന് ശേഷം സംഗീത സന്ധ്യ തുടർന്നു. എം. എം. രാധാകൃഷ്ണൻ കൺവീനറായുള്ള സമിതിയുടെ ഈവന്റ് മാനേജ് മെന്റ് കമ്മറ്റിയായിരുന്നു പരിപാടികൾ നിയന്ത്രിച്ചത്.