കുതിച്ചുയരുന്ന ചൂട്, ബെംഗളുരു മാത്രമല്ല, ദക്ഷിണേന്ത്യ മുഴുവനും കടുത്ത ജലക്ഷാമത്തിലേക്ക്...!

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ജലസംഭരണികൾ അവയുടെ ശേഷിയുടെ 25% അല്ലെങ്കിൽ അതിൽ താഴെ മാത്രമെ ജലമൂള്ളൂവെന്ന്  ഏറ്റവും പുതിയ പഠനത്തിൽ വ്യക്തമാണ്.

author-image
Greeshma Rakesh
New Update
water crisis

south india face water crisis in this summer

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം:  കുതിച്ചുയരുന്ന ചൂടിനും മഴയ്ക്കുമിടയിൽ ഒരു മാസത്തിലേറെയായി ബംഗളൂരു വലിയ ജലപ്രതിസന്ധിയിലാണ്.ഈ മേഖലയിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നതിനാൽ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളും വേനൽക്കാലത്ത് ജലക്ഷാമം നേരിടുമെന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്തുവരുന്നത്. സെൻട്രൽ വാട്ടർ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ജലസംഭരണികൾ അവയുടെ ശേഷിയുടെ 25% അല്ലെങ്കിൽ അതിൽ താഴെ മാത്രമെ ജലമൂള്ളൂവെന്ന്  ഏറ്റവും പുതിയ പഠനത്തിൽ വ്യക്തമാണ്.

കർണാടകയിലെ തുംഗഭദ്ര, ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലെ നാഗാർജുന സാഗർ തുടങ്ങിയ ചില വലിയ അണക്കെട്ടുകൾ അവയുടെ പൂർണ്ണ ശേഷിയുടെ 5% അല്ലെങ്കിൽ അതിൽ താഴെയായാണ് നിറഞ്ഞിരിക്കുന്നത്.മറ്റ് വലിയ അണക്കെട്ടുകളായ തമിഴ്‌നാട്ടിലെ മേട്ടൂർ, ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലെ ശ്രീശൈലം എന്നിവയും അവയുടെ ശേഷിയുടെ 30% ത്തിൽ താഴെ മാത്രമാണ് ജലം നിറഞ്ഞിരിക്കുന്നത്.മാത്രമല്ല ഇന്ത്യയിലുടനീളം, 150 പ്രാഥമിക ജലസംഭരണികളിലെ നിലവിലെ ജലനിരപ്പ് അവയുടെ മൊത്തം ശേഷിയുടെ 38% ആണെന്ന് പ്രതിവാര ബുള്ളറ്റിൻ പ്രസ്താവിച്ചു.

ദക്ഷിണേന്ത്യയിലെ എല്ലാ ജലസംഭരണികളും ഈ മേഖലയിൽ അവയുടെ ശേഷിയുടെ 23% മാത്രമേ നിറഞ്ഞിട്ടുള്ളൂ, ഇത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ നിലയേക്കാൾ 17% പോയിൻ്റും 10 വർഷത്തെ ശരാശരിയേക്കാൾ 9 പോയിൻ്റും കുറവാണ്. മറ്റൊരു പ്രദേശവും - മധ്യ, പടിഞ്ഞാറ്, കിഴക്ക്, അല്ലെങ്കിൽ വടക്ക് - കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 വർഷത്തെ ശരാശരി നിലവാരത്തിൽ ഇത്രയും വലിയ വ്യത്യാസം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വ്യക്തിഗത ജലസംഭരണികളുടെ ശേഷിയെ അവയുടെ നിലവിലെ സംഭരണവുമായി താരതമ്യം ചെയ്യുമ്പോൾ, പലയിടത്തും ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നതായി കാണിക്കുന്നു.മൊത്തം 4.3 ലക്ഷം കോടി ലിറ്റർ വെള്ളമുള്ള കർണാടകയിലെ ശിവമോഗ ജില്ലയിലെ ലിംഗനമക്കി റിസർവോയറിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നത് വെറും 22% മാത്രമാണ്. മൊത്തം 4.1 ലക്ഷം കോടി ലിറ്റർ ശേഷിയുള്ള കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സൂപ റിസർവോയർ 36% മാത്രമാണ് നിറഞ്ഞത്. 3.2 ലക്ഷം കോടി ലിറ്റർ ശേഷിയുള്ള കർണാടകയിലെ വിജയനഗര ജില്ലയിലെ തുംഗഭദ്ര അണക്കെട്ട് 5% മാത്രമാണ് നിറഞ്ഞത്.

അതെസമയം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് നിലവിൽ ഭേദപ്പെട്ടത്. പ്രധാന അണക്കെട്ടുകളിൽ ഭൂരിഭാഗവും അവയുടെ ശേഷിയുടെ 50%  നിറഞ്ഞനിലയിലാണ്. ഇടുക്കി റിസർവോയർ 47%, ഇടമലയാർ അണക്കെട്ട് 48%, കൂടാതെ കല്ലട, കക്കി ജലസംഭരണികൾ 50% എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.

summer south india water crisis