ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി ഓം ബിർളയെ പിന്തുണയ്ക്കുമെന്ന് സൂചന. നാല് എം.പി.മാരാണ് വൈ.എസ്.ആർ. കോൺഗ്രസിന് നിലവിൽ സഭയിലുള്ളത്. ഇതോടെ, 297 വോട്ടുകൾ നേടി ഓം ബിർള വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ 25 ലോക്‌സഭാ മണ്ഡലത്തിൽ 16 എണ്ണവും വിജയിച്ചത് എൻ.ഡി.എ.സഖ്യത്തിലുള്ള തെലുഗുദേശം പാർട്ടിയാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ 22 സീറ്റുനേടിയ വൈ.എസ്.ആർ. കോൺഗ്രസ് നാലുസീറ്റിൽ ഒതുങ്ങി. സഖ്യകക്ഷിയായ ബി.ജെ.പി. മൂന്നുസീറ്റും ജനസേനാപാർട്ടി രണ്ടുസീറ്റും നേടി.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്കുള്ള മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേതീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ സഖ്യം.