സുബ്രമണ്യൻ സ്വാമി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരുന്നതിൻറെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവമാണെന്ന് പാർട്ടി നേതാവ് സുബ്രമണ്യൻ സ്വാമി. തൻറെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബി.ജെ.പിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങൾ വിലയ്‌ക്കെടുത്തിരുന്നെങ്കിൽ ബി.ജെ.പി 300 സീറ്റ് നേടുമായിരുന്നുവെന്നും വോട്ടെണ്ണലിനിടെ അദ്ദേഹം പറഞ്ഞു.
ഇത്തവണ ബി.ജെ.പി 220 സീറ്റ് നേടുമെന്നായിരുന്നു എന്റെ പ്രവചനം. അതിന് ഇപ്പോൾ ബി.ജെ.പി നേടിയ 237 സീറ്റുമായി വലിയ വ്യത്യാസമില്ല. താൻ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അനുസരിച്ച് ബി.ജെ.പി പ്രവർത്തിച്ചിരുന്നുവെങ്കിൽ പാർട്ടിക്ക് 300 സീറ്റിലേറെ നേടാൻ സാധിക്കുമായിരുന്നു. മോദിയുടെ ഏകാധിപത്യ സ്വഭാവം പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് സുബ്രമണ്യൻ സ്വാമി കുറ്റപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ 292 സീറ്റുകളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം നേടിയത്. കഴിഞ്ഞ തവണ എൻ.ഡി.എക്ക് 352 സീറ്റുണ്ടായിരുന്നു.