രേവണ്ണ, പ്രജ്വൽ
ബെംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ രേവണ്ണ എംപിക്കും പിതാവും മുൻ മന്ത്രിയുമായി എച്ച്.ഡി.രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് ഇരുവരോടും അറിയിച്ചിരിക്കുന്നത്. ഹാസനിലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ഇന്നലെ ജനതാദൾ(എസ്) പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്.
പ്രജ്വലും പിതാവും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വീട്ടുജോലിക്കാരി നൽകിയ പരാതിക്ക് പിന്നാലെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പീഡനത്തിനിരയായ 5 സ്ത്രീകൾ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കുറ്റക്കാരനെന്നു തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കി.