/kalakaumudi/media/media_files/2024/12/11/LK6tmBzKSVqoIFbNdhnb.jpg)
ന്യൂഡല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി നിർദ്ദേശിച്ചു.
സ്ത്രീകൾക്ക് നീതി നടപ്പാക്കാനാണ് നിയമമെന്നും അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.കൃത്യമായ തെളിവുകൾ ഇല്ലാതെ വ്യാപകമായ രീതിയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായി നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.ഇത്തരം കേസുകൾ ശ്രദ്ധയിൽ വന്നാൽ തള്ളിക്കളയണമെന്നും കീഴ്‌ക്കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ബംഗളുരു ടെക്കി അതുൽ സുബാഷ് ആത്മഹത്യാ ചെയ്ത സംഭവത്തിൽ രോഷം ഉയർന്ന സാഹചര്യത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതുല്‍ 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു . അകന്നു കഴിയുകയായിരുന്ന ഭാര്യ യുവാവിനും കുടുംബത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ ചുമത്തി പണം തട്ടുന്നുവെന്നും യുവാവ് വിഡിയോയില്‍ ആരോപിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെയും അതുല്‍ വിമർശിച്ചിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുമ്പോള്‍ കുറ്റകൃത്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്നും കോടതി പറഞ്ഞു. ദാമ്പത്യകലഹത്തില്‍ പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും പ്രതിയാക്കാനുള്ള പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്. നിയമ വ്യവസ്ഥകളും നിയമനടപടികളും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കോടതികള്‍ ജാഗ്രത കാണിക്കണം. നിരപരാധികളായ കുടുംബങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
അടുത്ത കാലത്തായി രാജ്യത്തുടനീളമുള്ള വിവാഹ തര്‍ക്കങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക അഴിച്ചുവിടാനുള്ള ഒരു ഉപകരണമായി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇത്തരം കേസുകളില്‍ സൂക്ഷമമായി പരിശോധന നടത്തിയില്ലെങ്കില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. അതേസമയം ക്രൂരതയ്ക്ക് ഇരയായ ഓരോ സ്ത്രീയും മൗനം പാലിക്കരുതെന്നും പരാതിനൽകുന്നതിൽ നിന്നോ അതിനെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നോ പിന്മാറരുതെന്നും കോടതി വ്യക്തമാക്കി. 498 എ വകുപ്പ് സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു.