ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ റെയ്ഡ്: റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി

ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14ന് തീപ്പിടിച്ചത്. തീയണച്ച ശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും മുറിയില്‍ നിന്ന് കത്തി നിലയുള്ള കറന്‍സി നോട്ടുകള്‍ കണ്ടെത്തുന്നത്

author-image
Biju
New Update
gg

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.

ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14ന് തീപ്പിടിച്ചത്. തീയണച്ച ശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും മുറിയില്‍ നിന്ന് കത്തി നിലയുള്ള കറന്‍സി നോട്ടുകള്‍ കണ്ടെത്തുന്നത്. പാതി കത്തിയ നോട്ട് കെട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ദില്ലി പൊലീസ് കമ്മീഷണറും ഈ സമയത്ത് ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരും നല്‍കിയിരിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ സംഭവ സമയത്ത് താന്‍ വസതിയില്‍ ഉണ്ടായിരുന്നില്ല എന്ന ജസ്റ്റിസ് വര്‍മ്മയുടെ വിശദീകരണം. ആര്‍ക്കും ഉപയോഗിക്കാനാകുന്ന സ്റ്റോര്‍ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നും ജഡ്ജി വിശദീകരിക്കുന്നു. 

കത്തിയ നോട്ടുകള്‍ തന്റെ മകളെയോ സ്റ്റാഫിനെയോ കാണിച്ചിട്ടില്ല. താനും കുടുംബവും താമസിക്കുന്ന സഥലത്ത് നോട്ട് കണ്ടെത്തിയില്ല. കത്തിയ മുറിയില്‍ നിന്ന് മാറ്റിയ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടെന്നും ജഡ്ജി വിശദീകരിക്കുന്നു. അതില്‍ നോട്ടുകെട്ടുകളില്ലെന്നും ജഡ്ജി അവകാശപ്പെടുന്നു. നാലോ അഞ്ചോ ചാക്കില്‍ നോട്ടുകെട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന മൊഴി. 

ഈ സാഹചര്യത്തിലാണ് ജഡ്ജിയിലെ വസതിയിലെ ജീവനക്കാരടക്കം ഉപയോഗിക്കാനാകുന്ന മുറിയില്‍ തീപ്പിടുത്തം ഉണ്ടായതിലും നോട്ടു കെട്ടുകള്‍ കണ്ടെത്തിയതിലും വിശദമായ അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ. 

ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചത്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി സുപ്രീംകോടതി തുടര്‍ നടപടി സ്വീകരിക്കുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്താനും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

supreme court of india