/kalakaumudi/media/media_files/VNCxgZ0QBsPWQepXwvjh.jpg)
സുപ്രീം കോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ അങ്ങനെ ചെയ്യുന്നത് അരാജകത്വത്തിനും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് നിരീക്ഷിച്ച കോടതി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും പറഞ്ഞു.പുതിയ നിയമപ്രകാരം സെലക്ഷൻ പാനലിൽ മാറ്റങ്ങൾ വരുത്തി തിരഞ്ഞെടുത്ത പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർക്കതെിരെ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐ എ എസ് ഉദ്യോഗസ്ഥരായിരുന്ന ഗ്യാനേഷ് കുമാറിനേയും സുഖ്ബീർ സിംഗ് സന്ധുവിനേയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. തിരഞ്ഞെടുപ്പ് കമ്മീഷൻ എക്സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമം തെറ്റാണെന്ന് കരുതാനാവില്ലെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു.
നിലവിൽ നിയമിക്കപ്പെട്ട വ്യക്തികൾക്കെതിരെ ആരോപണങ്ങളൊന്നുമില്ലെന്നും, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സൗകര്യം കൂടി നോക്കുക എന്നത് പ്രധാനമാണെന്നും കോടതി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടെ നിയമനം സംബന്ധിച്ച ബിൽ കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിരുന്നു.
പുതിയ നിയമം ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. കമ്മിറ്റിയിൽ ഇപ്പോൾ പ്രധാനമന്ത്രിയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും ആണ് ഉള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിലെ നിഷ്പക്ഷതയെ വെല്ലുവിളിക്കുന്നതാണ് എന്നതാണ് ആരോപണം.അതെസമയം 2023ലെ നിയമത്തിൻ്റെ സാധുത ചോദ്യം ചെയ്തുള്ള പ്രധാന ഹർജികൾ പരിശോധിക്കുമെന്നും ആറാഴ്ചക്കകം മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ഓഗസ്റ്റ് 5 ന് വാദം കേൾക്കാൻ കേസ് മാറ്റിവെക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.