ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ നീട്ടി

13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 166970 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം.

author-image
Prana
New Update
supreme

തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഡല്‍ഹിക്കടുത്തുള്ള യു.പി നഗരമായ മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ വീണ്ടും നീട്ടി സുപ്രീം കോടതി. 2023 ഡിസംബര്‍ 14നാണ് അലഹബാദ് ഹൈക്കോടതി പള്ളിയില്‍ സര്‍വേയ്ക്ക് ഉത്തരവിട്ടത്. മസ്ജിദില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ഹിന്ദുത്വ സംഘടന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി സര്‍വേക്ക് അനുമതി നല്‍കിയത്. അതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഈ വിധിയാണിപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്. ഹര്‍ജികള്‍ ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അതില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു്ത്വ സംഘടന രംഗത്തുവന്നതോടെയാണ്, മുഗള്‍ രാജാക്കന്‍മാരുടെ കാലത്ത് നിര്‍മിച്ച മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് വിവാദത്തിലായത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ അഭിഭാഷകസംഘം നടത്തിയ സര്‍വേയുടെ അതേമാതൃകയിലുള്ള സര്‍വേ ആയിരിക്കും ഷാഹി ഈദ്ഗാഹ് മസ്ജിദിലും നടക്കുക.മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 166970 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം. പള്ളിസമുച്ചയം പൊളിച്ച് അവിടെ തങ്ങള്‍ക്ക് ആരാധന നടത്താന്‍ അവസരം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

 

Supreme Court