ന്യൂഡൽഹി: അസം കുടിയേറ്റത്തിന് അംഗീകരം നൽകി സുപ്രീംകോടതി. 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെയുള്ള അസം കുടിയേറ്റത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പടെ നാല് ജഡ്ജിമാർ ഭരണഘടനാ സാധുത ശരിവെച്ചു. ജസ്റ്റിസ് ജെ ബി പർദിവാല ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു.
ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സർക്കാർ 1985ൽ തയ്യാറാക്കിയ ഉടമ്പടിയും സുപ്രീംകോടതി ശരിവെച്ചു. കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണ് 1985ലെ ഉടമ്പടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ വിധി. വിധിയോടെ 2019ലെ പൗരത്വ നിയമ ഭേദഗതി നിയമ വിരുദ്ധമെന്ന് പരിഗണിക്കപ്പെടാനുള്ള സാധ്യതയേറി.
1971 മാർച്ച് 25ന് ശേഷമുള്ള കുടിയേറ്റക്കാരുടെ പട്ടിക സുപ്രീംകോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവർക്ക് പൗരത്വം നൽകിയത് നിയമപരമാണോയെന്നും പരിശോധിക്കും. 1966ന് ശേഷം വന്ന മുപ്പതിനായിരത്തിലധികം പേർ വിദേശികളാണെന്ന് ട്രിബ്യൂണൽ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 1966 ജനുവരി ഒന്നിന് മുൻപ് കടന്നുവന്നവർക്ക് സാധാരണ ഗതിയിൽ പൗരത്വം നൽകിയിട്ടുണ്ട്. അതിന് ശേഷമുള്ള പ്രത്യേക കാലയളവിൽ (01.01.1966 മുതൽ 25.03.1971) കടന്നുവന്നവർക്ക് അതേ അവകാശങ്ങളുണ്ടെങ്കിലും പത്ത് വർഷത്തേക്ക് വോട്ടവകാശത്തിന് വിലക്കുണ്ടായിരുന്നു. അസമിലെ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെയുള്ള കാലയളവിലെ കുടിയേറ്റക്കാരുടെ പൗരത്വം പ്രധാനമാണ്.
1955ലെ പൗരത്വ നിയമത്തിൽ അസം കുടിയേറ്റം അംഗീകരിക്കുന്നതിനായി ഉൾച്ചേർത്ത വകുപ്പാണ് 6എ. ഇന്ത്യൻ വംശജരായ വിദേശ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന വകുപ്പാണിത്. 1966 ജനുവരി ഒന്നിന് ശേഷവും 1971 മാർച്ച് 25ന് മുൻപും എത്തിയവർക്കും ഈ വകുപ്പ് ബാധകമാണ്. അസം മൂവ്മെന്റും രാജീവ് ഗാന്ധി സർക്കാരും തമ്മിൽ ഒപ്പുവെച്ച മെമ്മോറാണ്ടം ഓഫ് സെറ്റിൽമെന്റ് അനുസരിച്ച് അസം കുടിയേറ്റത്തിന് അംഗീകാരം നൽകിയത് 1985 ഓഗസ്റ്റ് 15നായിരുന്നു.
അസമിലെ ഒരു വിഭാഗം തദ്ദേശീയ ജനത ഈ നിയമ ഭേദഗതി ചോദ്യംചെയ്ത് ഹർജി നൽകുകയായിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമ വിരുദ്ധ നുഴഞ്ഞുകയറ്റത്തിന് നിയമ സാധുത നൽകുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ഈ ഹർജികൾ സുപ്രീം കോടതി തള്ളുകയായിരുന്നു.