ജയിൽ രജിസ്റ്ററിലെ ജാതിക്കോളങ്ങൾ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജയിലുകളിൽ തടവുകാർക്ക് ജാതി അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിനെതിരെയാണ് കോടതി ഉത്തരവ്. പിന്നോക്ക ജാതിക്കാരായ തടവുകാർക്ക് ശുചീകരണവും തൂത്തുവാരലും ഉയർന്ന ജാതിയിലുള്ള തടവുകാർക്ക് പാചക ജോലിയും നൽകുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഒരു വിഭാഗവും തോട്ടിപ്പണിക്കാരായോ ചെറിയ ജോലികൾ ചെയ്യാനോ ചെയ്യാതിരിക്കാനോ പാചകം ചെയ്യാനറിയുന്നവരും പാചകം ചെയ്യാൻ അറിയാത്തവരോ ആയിട്ടല്ല ജനിക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മറിച്ചു ചിന്തിക്കുന്നത് തൊട്ടുകൂടായ്മയുടെ വീക്ഷണമാണ്, അത് അനുവദിക്കാനാവില്ല’ – കോടതി ഉത്തരവിൽ നിരീക്ഷിച്ചു. ജാതി അടിസ്ഥാനത്തിൽ തടവുകാർക്ക് തൊഴിൽ നൽകുന്നത് ഭരണഘടനയുടെ അനുച്‌ഛേദം 15ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇതുസംബന്ധിച്ച് നിർണായക മാർഗ നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന പല സംസ്ഥാനങ്ങളിലെയും ജയിൽ മാന്വൽ വ്യവസ്ഥകൾ കോടതി റദ്ദാക്കി. സാധാരണ തടവുശിക്ഷയ്ക്കു ജയിലിൽ കഴിയുന്നവർക്ക് അവരുടെ ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ നിസാര ജോലി നൽകേണ്ടതില്ലെന്ന യുപി ജയിൽ മാന്വലിലെ വ്യവസ്ഥകളോട് കോടതി എതിർപ്പ് രേഖപ്പെടുത്തി. തടവുകാർക്കും അന്തസിനുള്ള അവകാശമുണ്ട്. അവരോട് മനുഷ്യത്വപരമായും ദയയോടെയും പെരുമാറണം. തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കണം’- വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
1941ലെ പഴയ ഉത്തർപ്രദേശ് ജയിൽ മാന്വലിൽ തടവുകാരുടെ ജാതി അടിസ്ഥാനത്തിൽ ജോലികൾ നൽകുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. യുപിയ്ക്ക് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ 13 പ്രധാന സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിലെ സമാനമായ വിവേചന നിയമങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുൻപ് ഹർജിക്കാരിയെ കോടതി അഭിനന്ദിച്ചു. ഇത് നന്നായി ഗവേഷണം ചെയ്ത ഹർജിയാണെന്നും വിഷയം ഫലപ്രദമായി വാദിച്ചതിന് അഭിഭാഷകരെ അഭിനന്ദിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.