supreme court takes suo motu cognisance of kolkata doctor rape murder hearing on august 20
ന്യൂഡൽഹി: രാജ്യത്തെ ഒന്നടങ്കം നടുക്കിയ കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് സുപ്രീംകോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.സുരക്ഷിതത്വം ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ദിവസങ്ങളായി പണിമുടക്കി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.കേരളത്തിലും പ്രതിഷേധം ശക്തമാണ്. ആർജിക്കർ മെഡിക്കൽ കോളേജ് ആശുപത്രി നേരെ ആക്രമണവും നടന്നു. ഓഗസ്റ്റ് 9നാണ് കൊൽക്കത്ത ആർജി കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. നിലവിൽ പൊലീസ് സിവിക് വളണ്ടിയർ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.