ചെന്നൈ : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചേക്കും.സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെ ഡിഎംകെയിൽ തിരക്ക് പിടിച്ച ചർച്ചകൾ നടക്കുകയാണ്. മന്ത്രി സ്ഥാനം നഷ്ടമായാലും ബാലാജിക്ക് പാർട്ടിയിൽ നിർണായക പദവി നൽകിയേക്കുമെന്നാണ് സൂചന. എഐഎഡിഎംകെക്ക് സ്വാധീനമുള്ള പടിഞ്ഞാറൻ തമിഴ്നാട്ടിലെ പാർട്ടി ചുമതലയാകും ഏല്പിക്കുകയെന്നാണ് സൂചന.
മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തിൽ ബാലാജിയുടെ മന്ത്രിപദവി തുലാസിലായത്. മന്ത്രി സ്ഥാനം വേണോ സ്വാതന്ത്ര്യം വേണോ എന്ന് തിങ്കളാഴ്ച അറിയിക്കണമെന്നായിരുന്നു കോടതിയുടെ പരാമർശം. മന്ത്രി അല്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും കോടതിയിൽ അറിയിച്ച് ജാമ്യം നേടിയതിനു പിന്നാലെ , മന്ത്രിയായി സത്യപ്രതിജ്ഞ ചെയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കോടതി നിരീക്ഷണം. കേസ് തമിഴ്നാടിന് പുറത്തേക്ക് മാറ്റാമെന്ന് ബാലാജിയുടെ അഭിഭാഷകൻ ആയ കപിൽ സിബൽ നിർദേശിച്ചെങ്കിലും കോടതി വഴങ്ങിയിരുന്നില്ല.