ശ്യാം ബെനഗലിന്റെ ആദ്യ സിനിമ പിറവിയെടുക്കുന്നത് അദ്ദേഹത്തിന്റെ 12ാം വയസിലാണ്. അദ്ദേഹത്തിന് അച്ഛൻ സമ്മാനിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു ആദ്യത്തെ സിനിമ. അന്നേ ശ്യാമിന് ഉറപ്പായിരുന്നു സിനിമയാണ് തന്റെ വഴിയെന്ന്. അവസാന കാലത്തും അദ്ദേഹം ജീവിച്ചത് സിനിമയ്ക്കു വേണ്ടിയായിരുന്നു. ആഴ്ചകൾക്ക് മുൻപ് അദ്ദേഹത്തിന്റെ 90 പിറന്നാളിന്റെ ആഘോഷവേളയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് താന്‍ മൂന്ന് സിനിമകളുടെ പണിപ്പുരയിലാണ് എന്നാണ്.
ഇന്ത്യന്‍ സമാന്തര സിനിമ മുന്നേറ്റത്തിന്റെ അമരക്കാരനായിരുന്നു ശ്യാം ബെനഗല്‍. എന്നാൽ മുഖ്യധാര സിനിമകള്‍ തീര്‍ത്തുവെച്ച ആഡംബരലോകത്തിലേക്ക് അദ്ദേഹം ഒരിക്കലും കടന്നു ചെന്നില്ല. ശ്യാമിന്റെ കാമറ കണ്ണുകൾ ചലിച്ചത് ജീവിത യാഥാര്‍ഥ്യങ്ങളിലേക്കായിരുന്നു. വര്‍ഗീയതും ജാതീയതയും സ്ത്രീകളുടെ പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹം തന്റെ സൃഷ്ടികളിലൂടെ പറഞ്ഞുവെച്ചു. ആറ് പതിറ്റാണ്ടു നീണ്ടു നിന്ന അദ്ദേഹത്തിന്റെ സിനിമാജീവിതം മാത്രം മതി ഇന്ത്യയുടെ ചരിത്രം അറിയാന്‍.
ചിത്രപൂര്‍ സരസ്വതി ബ്രാഹ്മിണ്‍ കുടുംബത്തില്‍ 1934 ഡിസംബര്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛന്‍ കര്‍ണാടക സ്വദേശിയായ ശ്രീധര്‍ ബി ബെനഗല്‍ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ചിത്രങ്ങളുടെ ലോകത്തേക്ക് ശ്യാമിനെ എത്തിക്കുന്നത് അച്ഛനാണ്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റിക്ക് തുടക്കമിട്ടു. ശ്യാം ബെനഗറുടെ സിനിമാജീവിതം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.
ആദ്യ സിനിമയിലൂടെ തന്നെ അദ്ദേഹത്തെ തേടി ദേശിയ പുരസ്‌കാരം എത്തി. 1974ല്‍ ഇരങ്ങിയ അങ്കുറായിരുന്നു ആദ്യ ചിത്രം. തുടര്‍ന്നിങ്ങോട്ട് ഇന്ത്യന്‍ സിനിമയെ കാത്തിരുന്നത് സമാന്തര സിനിമയുടെ കുത്തൊഴുക്കായിരുന്നു.കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ച ചിത്രമായിരുന്നു മന്‍ഥന്‍,1976ല്‍ പറത്തിറങ്ങിയ ഈ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഭൂമിക എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയുടെ ജീവിതമാണ് വരച്ചുകാട്ടിയത്. സിനിമയിലും ജീവിതത്തിലും അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളെ അദ്ദേഹം വരച്ചിട്ടു.
സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി ഒരുക്കിയഭാരത് ഏക് ഖോജ് എന്ന ടിവി സീരിയലാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടവും ചരിത്രവുമാണ് ചിത്രത്തില്‍ പറഞ്ഞത്. തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം ശ്രദ്ധനേടി.
18 ദേശിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്. കൂടാതെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡിഓറിന് നോമിനേഷന്‍ നേടി. 2005ല്‍ ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പടെ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1976ന് അദ്ദേഹത്തിന് പദ്മശ്രീയും 1991ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു.