തമിഴ്‌നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിന് ഇന്ന് 72ാം ജന്മദിനം

14 ാം വയസ്സില്‍ രാഷ്ട്രീയത്തിലേക്ക്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. ആ അനുഭവങ്ങള്‍ അയാളിലെ പോരാട്ട വീര്യത്തെ കൂടുതല്‍ വളര്‍ത്തി. തിരഞ്ഞെടുപ്പ് ഗോദയില്‍ തുടക്കം തോല്‍വിയോടെ. 1984- ആയിരുന്നു ഇത്. സ്റ്റാലിനിലെ നേതാവിന്റെ പാടവം അറിഞ്ഞത് 1996 ല്‍ ചെന്നൈ നഗരത്തിന്റെ മേയറായത്തോടെ.

author-image
Biju
New Update
dgyjh

ചെന്നൈ: തമിഴ്‌നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിന് ഇന്ന് 72ാം ജന്മദിനം. ത്രിഭാഷാ നയത്തിന്റേയും ദേശീയ വിദ്യാഭ്യാസ നയത്തിന്റേയും പേരില്‍ കേന്ദ്രവുമായി  പോരാട്ടം കടുപ്പിച്ചിരിക്കെ ആണ് ഇക്കുറി ജന്മദിനം. 1953 മാര്‍ച്ച് 1. കലൈഞ്ജര്‍ കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനായി ജനനം.  

4 ദിവസത്തിനപ്പുറം തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച ജോസഫ് സ്റ്റാലിന്റെ അനുശോചന യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കരുണാനിധി തന്റെ കുഞ്ഞിന് ഇങ്ങനെ പേരിടുന്നതായി പ്രഖ്യാപിച്ചു. മുത്തുവേല്‍  കരുണാനിധി സ്റ്റാലിന്‍.  തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ തലയെടുപ്പുള്ള നേതാവായി സ്റ്റാലിന്‍ മാറി.

14 ാം വയസ്സില്‍ രാഷ്ട്രീയത്തിലേക്ക്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. ആ അനുഭവങ്ങള്‍  അയാളിലെ പോരാട്ട വീര്യത്തെ കൂടുതല്‍ വളര്‍ത്തി.  തിരഞ്ഞെടുപ്പ് ഗോദയില്‍ തുടക്കം തോല്‍വിയോടെ. 1984- ആയിരുന്നു ഇത്. സ്റ്റാലിനിലെ  നേതാവിന്റെ പാടവം അറിഞ്ഞത് 1996 ല്‍ ചെന്നൈ നഗരത്തിന്റെ മേയറായത്തോടെ. 

ചെന്നൈ നഗരത്തിന്റെ മുഖം മിനുക്കിയ നഗരപിതാവായി അദ്ദേഹം. 2006 ല്‍ മന്ത്രി സഭയില്‍. 2009 ല്‍ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. 2021. ജയലളിതയും കരുണാനിധിയും വിടവാങ്ങിയ ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. എതിരാളികളെ നിഷ്പ്രഭമാക്കി സ്റ്റാലിനും ഡിഎംകെയും അധികാരത്തില്‍ സ്റ്റാലിന്‍ എന്ന കരുത്തുറ്റ നേതാവിനെ പിന്നീട് രാഷ്ട്രം കണ്ടു. കേന്ദ്ര നിലപാടുകളെ നിശിതമായ വിമര്‍ശിച്ചു. സ്റ്റാലിന്റെ ജനകീയ തീരുമാനങ്ങള്‍ കയ്യടി നേടി. കേന്ദ്രത്തിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ കാലാവസ്ഥയാണ് ഇക്കുറി ജന്മദിനം. 

ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷികള്‍ക്ക് സീറ്റ് നല്‍കി അവരെ ചേര്‍ത്ത് നിര്‍ത്തിയ സമീപനം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി. സ്റ്റാലിന്‍ മോഡല്‍ എന്ന് വാഴ്ത്തി. ജനങ്ങള്‍ക്ക് ഒപ്പം നടക്കാന്‍ പല നേതാക്കളും മടിക്കുന്ന കാലത്ത് സ്റ്റാലിന്‍ ഒരു ജനതയുടെ പ്രതീക്ഷയാണ്

സ്റ്റാലിന് പിറന്നാള്‍ ആശംസകളുമായി പ്രമുഖ നേതാക്കളും എത്തിയിട്ടുണ്ട്. എക്‌സിലൂടെയാണ് സ്റ്റാലിന് രാഹുല്‍ പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും ഫെഡറല്‍ ഘടനയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും ഒരുമിച്ച് തുടരുമെന്ന് രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനായി അദ്ദേഹത്തിന് ആരോഗ്യമുണ്ടാകട്ടെയെന്നും രാഹുല്‍ ആശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാലിന് ആശംസയറിയിച്ചിരുന്നു. സ്റ്റാലിന്‍ ആരോഗ്യകരമായ ഒരു ജീവിതം ദീര്‍ഘകാലത്തേക്ക് നയിക്കട്ടെയെന്നായിരുന്നു മോദിയുടെ ആശംസ. സ്റ്റാലിന് ആശംസയിറയിച്ച് തമിഴ് സിനിമതാരങ്ങളായ രജനീകാന്തും വിജയും രംഗത്തെത്തിയിട്ടുണ്ട്.

തമിഴ് ഭാഷയും സംസ്‌കാരവും ഒരുപാട് സമ്മര്‍ദങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം സ്റ്റാലിന്‍ അതിനെ പ്രതിരോധിക്കാനായി മുന്‍നിരയിലുണ്ടായിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ് ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ സ്റ്റാലിന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പിറന്നാള്‍ കൂടി വരുന്നത്.

നേരത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകള്‍ ഇല്ലാതായെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാര്‍ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ നാള്‍വഴി

    2018 : പാര്‍ട്ടി പ്രസിഡന്റ് കലൈഞ്ജര്‍ എം കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍, സ്റ്റാലിനെ ഡി എം കെ പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു

    2017 : അദ്ദേഹം തന്റെ പാര്‍ട്ടിയായ ഡി എം കെയുടെ വര്‍ക്കിംഗ് പ്രസിഡന്റായി ജനറല്‍ കൗണ്‍സിലിനാല്‍ തിരഞ്ഞെടുക്കപ്പെട്ടു.

    2016 : ചെന്നൈയിലെ കുളത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും അദ്ദേഹം ഒരിക്കല്‍ കൂടി തിരഞ്ഞെടുക്കപ്പെടുകയും തമിഴ് നാട് അസംബ്ലിയുടെ ചരിത്രത്തില്‍ ഇന്നു വരെയില്ലാത്തത്ര ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് തമിഴ്‌നാട് നിയോജകമണ്ഡലത്തിന്റെ പ്രതിപക്ഷ നേതാവായിത്തീരുകയും ചെയ്തു.

    2011 : തന്റെ മുന്‍ നിയോജകമണ്ഡലമായ തൗസന്റ് ലൈറ്റില്‍ നിന്നും തുടര്‍ച്ചയായി നാല് തവണ വിജയിച്ചിട്ട് പോലും, അദ്ദേഹം ചെന്നൈയിലെ കുളത്തൂര്‍ നിയോജകമണ്ഡലത്തിലേയ്ക്ക് മാറുകയും അവിടെ നിന്ന് എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

    2009 : അദ്ദേഹം സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം ചെയ്യപ്പെട്ടു. അദ്ദേഹം തമിഴ് നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായിരുന്നു.

    2008 : പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലിനാല്‍ അദ്ദേഹം ഡി എം കെയുടെ ഖജാഞ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു.

    2006 : നാലാം തവണ, അദ്ദേഹം ചെന്നൈയിലെ തൗസന്റ് ലൈറ്റ് നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ഏന്റ് റൂറല്‍ ഡെവലപ്‌മെന്റ് മന്ത്രിയായി.

    2003 : പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലിനാല്‍ തന്റെ പാര്‍ട്ടിയായ ഡി എം കെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

    2001 : രണ്ടാം തവണയും തുടര്‍ച്ചയായി അദ്ദേഹം ചെന്നൈയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
    2001 : ചെന്നൈയിലെ തൗസന്റ് ലൈറ്റ് നിയോജകമണ്ഡലത്തിന്റെ എം എല്‍ എ ആയി അദ്ദേഹം മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടു.

    1996 : അദ്ദേഹം ചെന്നൈയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. നഗരത്തിന്റെ മേയറായി നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് അദ്ദേഹം.

    1996 : ചെന്നൈയിലെ തൗസന്റ് ലൈറ്റ് നിയോജകമണ്ഡലത്തിന്റെ എം എല്‍ എ ആയി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

    1991 : തൗസന്റ് ലൈറ്റ്‌സ് നിയോജകമണ്ഡലത്തില്‍ നിന്നും സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

    1989 : ചെന്നൈയിലെ തൗസന്റ് ലൈറ്റ് നിയോജകമണ്ഡലത്തിന്റെ എം എല്‍ എ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എ ഐ എ ഡി എം കെ യുടെ തമ്പിദുരൈയ്‌ക്കെതിരെ വന്‍ ഭൂരിപക്ഷം നേടി തമിഴ് നാട് അസംബ്ലിയിലേയ്ക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചു.

    1984 : അദ്ദേഹം പാര്‍ട്ടിയുടെ യുവ സംഘടന സെക്രട്ടറിയായി നിയമിതനായി. ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
    1976 : അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം മിസ നിയമത്തിനു കീഴില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പോലീസിനാല്‍ ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തു.

    1973 : അദ്ദേഹം ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (ഡി എം കെ) ജനറല്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

    1967 : എം കെ സ്റ്റാലിന്റെ രാഷ്ട്രീയജീവിതം 14 വയസില്‍, തന്റെ പാര്‍ട്ടിയായ ഡി എം കെയ്ക്ക വേണ്ടി 1967-ല്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ആരംഭിച്ചു. പ്ലസ് - 2 വിജയശതമാനം 55-ല്‍ നിന്നും 72 ആക്കി വര്‍ദ്ധിപ്പിക്കുകയും അദ്ദേഹം നഗരപിതാവായിരുന്നപ്പോള്‍ ചെന്നൈയില്‍ കോര്‍പ്പറേഷന്‍ സ്‌ക്കൂളിന്റെ നിലവാരത്തെ കുറിച്ചുള്ള പൊതുധാരണ മാറ്റുകയും ചെയ്തു. നഗരത്തിലെ റോഡ് ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനായി 94.5 കോടിയുടെ ചിലവില്‍ അദ്ദേഹം ഒമ്പത് മേല്‍ പാലങ്ങള്‍ നിര്‍മ്മിക്കുകയും 4.92 കോടി ചിലവില്‍ 49 ചെറിയ പാലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതിലൂടെയാണ് ചെന്നൈ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറാന്‍ തുടങ്ങിയത്.

tamilnadu dmk m k stalin