കരൂര്‍ ദുരന്തം; ഒളിവില്‍ കഴിയുന്നതിനിടെ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകന്‍ അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം

author-image
Biju
New Update
tvk

ചെന്നൈ: വിജയ്‌യുടെ കരൂര്‍ റാലിയിലുണ്ടായ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. 

ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകന്‍ അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ വിജയ്‌യെ പ്രതിസ്ഥാനത്തുനിര്‍ത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. 

അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വിജയ് അസുഖബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമര്‍ പ്രസാദ് ഉപദേശിക്കുന്നുണ്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്ദര്‍ശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് ആസൂത്രകന്‍ എന്നും സത്യവങ്മൂലത്തില്‍ ആരോപിക്കുന്നു. 

അതേസമയം, ടിവികെ അധ്യക്ഷന്‍ വിജയുടെ കരൂര്‍ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് ഇന്ന് രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകള്‍ അക്കമിട്ടാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എഡിഎസ്പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല. 

അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും എല്‍ മുരുകനും ആള്‍ക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പതിനൊന്നരയയോടെ കരൂരില്‍ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദര്‍ശിച്ചു. പിന്നീട് പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങള്‍ തിരക്കി. ചികിത്സയില്‍ ഉള്ളവരെ സന്ദര്‍ശിച്ചു. എന്നാല്‍, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്.