തേജസ് ദുരന്തം; വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍

ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്‌നാഥ് സിങ്ങ് പ്രതികരിച്ചു

author-image
Biju
New Update
caman

ദുബായ്: തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍. ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയാണ് നമന്‍ഷ് സ്യാല്‍. ദുബായ് എയര്‍ഷോയ്ക്കിടെയുണ്ടായ അപകടത്തിലാണ് നമന്‍ഷിന് ജീവന്‍ നഷ്ടമായത്. 

ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്‌നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. 

തുടര്‍ന്ന് ദുബായ് എയര്‍ഷോയില്‍ ഉച്ചകഴിഞ്ഞുള്ള പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എയര്‍ഷോയില്‍ പങ്കെടുത്തവരോട് പ്രധാന എക്‌സിബിഷന്‍ ഏരിയയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയര്‍ഷോകളിലൊന്നാണ് ദുബൈ എയര്‍ഷോ. നവംബര്‍ 17നാണ് ദുബായ് എയര്‍ഷോക്ക് തുടക്കമായത്.