ദീർഘ നാളായി കേരളം കണ്ടിരുന്ന വികസന സ്വപ്നം വെള്ളിയാഴ്ച പൂവണിയുകയാണ്. കേരളത്തിന്റെയും രാജ്യത്തിന്റെയും സമഗ്രസാമ്പത്തിക മേഖലകളിലെ വികസനത്തിന്റെ അടിത്തറ അരക്കിട്ടുറപ്പിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രിയോട് കൂടി തിരുവനന്തപുരത്തെത്തും. ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങുന്ന നരേന്ദ്ര മോദി നാളെ രാവിലെ 10.15 ന് ഹെലികോപ്ടറിലായിരിക്കും വിഴിഞ്ഞത്തെത്തുന്നത്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി പോർട്ട് ഓപ്പറേഷൻ സെന്റർ, ബർത്ത് എന്നിവ സന്ദർശിക്കും. 11 മണിയോട് കൂടി തുറമുഖം രാജ്യത്തിന് സമർപ്പിച്ചശേഷം 12 മാണിയോട് കൂടി അദ്ദേഹം തിരികെ മടങ്ങും.
രാജ്യത്തിന്റെ സമുദ്ര വാണിജ്യമേഖലയുടെ പ്രധാന കവാടമായി വിഴിഞ്ഞം മാറുമ്പോൾ അത് കേരളത്തിന്റെയും തലസ്ഥാന നഗരത്തിന്റെയും മുഖമുദ്ര തന്നെ മാറ്റി മറിക്കും. തുറമുഖം വഴിയുണ്ടാകുന്ന ചരക്കു നീക്കം സർക്കാർ ഖജനാവിലേക്ക് നൽകുന്ന വരുമാനത്തിനൊപ്പം തന്നെ തുറമുഖനുബന്ധമായി വളരുന്ന വാണിജ്യരംഗങ്ങളും തൊഴിലവസരങ്ങളും കേരളത്തിന്റെ വികസനഭൂപടത്തിൽ ശക്തമായി സ്വാധീനം ചെലുത്തും. ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ വിഴിഞ്ഞത്തിന്റെ ഖ്യാതി വളർന്നുകഴിഞ്ഞു.. മറ്റ് അന്താരാഷ്ട്ര തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ അനുകൂലഘടകങ്ങൾ ഉയർത്തുന്ന വികസന പ്രതീക്ഷകൾ ഏറെയാണ്.
അതിൽ ആദ്യത്തേത് തുറമുഖത്തിന്റെ സ്വാഭാവിക ആഴവും രാജ്യാന്തര കപ്പൽ ചാലുമായുള്ള അകലക്കുറവും തന്നെയാണ്. 20 മീറ്ററാണ് വിഴിഞ്ഞത്തിന്റെ സ്വാവഭാവിക ആഴം. കാലാവസ്ഥാ പ്രതിസന്ധികളെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ കപ്പലുകൾ വരെ അടുപ്പിക്കാൻ കഴിയുന്ന ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. ആഴം കൂട്ടുന്നതിനുമായി ഇവിടെ ഡ്രഡ്‌ജിങ് നടത്തേണ്ടതിന്റെ ആവശ്യം വരുന്നില്ല. ട്രയൽ റൺ കാലത്തു തന്നെ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളെത്തിയ അപൂർവം ചില തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം.
മറ്റൊരു പ്രത്യേകത അന്തരാഷ്ട്ര കപ്പൽ ചാലിന് വളരെ അടുത്താണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നതാണ്. ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും നടക്കുന്നത് അന്താരാഷ്ട്ര കപ്പൽ ചാൽ വഴിയാണ്. ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവടങ്ങളിൽ നിന്നുള്ള കപ്പലുകൾ സിംഗപ്പൂർ, ഹോംഗ് കോങ്ങ് , ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞം തുറമുഖത്തിന് സമീപത്തുകൂടിയാണ്. നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് വ്യാപാരം നടക്കുന്നത്. എന്നാൽ വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടു കൂടി ആ വ്യാപാരത്തിന്റെ സിരാകേന്ദ്രം വിഴിഞ്ഞം തുറമുഖമായി മാറും. ഏഷ്യ- യൂറോപ്പ് രാജ്യാന്തര കപ്പൽ ചാലുമായുള്ള വിഴിഞ്ഞത്തിന്റെ അകലം വെറും 10 നോട്ടിക്കൽ മയിൽ മാത്രമാണ് എന്നത് തന്നെയാണ് അതിന് കാരണം. കൊളംബോ, ദുബായ് , സിംഗപ്പൂർ തുടങ്ങി തുറമുഖങ്ങളെക്കാൾ അന്താരാഷ്ട്ര കപ്പൽ ചാലുമായി വളരെ അടുത്താണ് വിഴിഞ്ഞം തുറമുഖം. ഇവിടങ്ങളിലേക്ക് ചരക്കുഗതാഗതം നടത്തുന്നതിന് 50 മണിക്കൂർ അധിക സമയം വേണ്ടി വരും . വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്കു നീക്കത്തിലൂടെ ആ സമയം ലാഭിക്കാൻ കഴിയുന്നു.
വിഴിഞ്ഞം തുറമുഖത്തിൽ കപ്പലുകളുടെ ടേൺ എറൗണ്ട് ടൈം വളരെ കുറവാണ്. ഒരു കപ്പൽ തുറമുഖത്തിനുള്ളിലേക്ക് പ്രവേശിച്ച് ചരക്ക് കൈമാറ്റം നടത്തി തിരികെ മടങ്ങാനെടുക്കുന്ന സമയമാണ് ടേൺ എറൗണ്ട് ടൈം . ഒരു തുറമുഖത്തിന്റെ കാര്യക്ഷമത അളക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണിത്. ഈ സമയം ലാഭിക്കുന്നതിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യ ക്ഷമത വർധിക്കുകയും ഇത് വഴി ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാവുകയും ചെയ്യുന്നു. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോട് കൂടി ചരക്കു നീക്കം വഴിയുണ്ടാകുന്ന ലോജിസ്റ്റിക് ചെലവ് വലിയ രീതിയിൽ കുറക്കാൻ കഴിയുന്നു. ആദ്യഘട്ട വികസനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ തുറമുഖം തുടർഘട്ട വികസന പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ 2028 ഓട് കൂടി തന്നെ പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.