ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ നബി സാരയിൽ വീടിനുള്ളിൽ ദമ്പതിമാരെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൂരകൃത്യത്തിനു പിന്നിൽ മകനാണെന്ന് പൊലീസ്.സംഭവത്തിൽ ഇരുപതുകാരന്‍ അര്‍ജുനെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.ദമ്പതികളായ രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാജേഷിന്റെയും കോമളിന്റെയും 27-ാം വിവാഹവാര്‍ഷികമായിരുന്നു. അന്നാണ് മൂന്ന് പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
പിതാവില്‍ നിന്ന് നിരന്തരം അപമാനം നേരിട്ടതും സ്വത്തുക്കള്‍ സഹോദരിക്ക് നല്‍കാനുള്ള തീരുമാനവുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഉറങ്ങിക്കിടന്ന മൂന്ന് പേരെയും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. കൊലപാതകം നടത്താന്‍ നേരത്തെ ആസൂത്രണം ചെയ്ത പ്രതി ദമ്പതികളുടെ വിവാഹവാര്‍ഷിക ദിനം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു.മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് വീട്ടില്‍നിന്ന് പ്രഭാതസവാരിക്ക് പോയതെന്നും. താന്‍ പ്രഭാതസവാരി കഴിഞ്ഞെത്തിയപ്പോള്‍ മൂവരുടെയും മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടതെന്നായിരുന്നു അര്‍ജുന്‍ എല്ലാവരോടും പറഞ്ഞിരുന്നത്.
വീട്ടില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും. വീട്ടിനുള്ളില്‍ ആരെങ്കിലും അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളില്ലെന്നും പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നതായി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ജെയിന്‍ പറഞ്ഞു. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. അര്‍ജുന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിച്ചതായി അദ്ദേഹം പറഞ്ഞു
കൊല്ലപ്പെട്ട രാജേഷും കുടുംബവും ഹരിയാന സ്വദേശികളാണ്. വിമുക്തഭടനായ രാജേഷും കുടുംബവും 15 വര്‍ഷം മുന്‍പാണ് ഡല്‍ഹിയിയിലേക്ക് താമസം മാറിയത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കുന്നതിനു വേണ്ടിയാണു കുടുംബം രാജ്യതലസ്ഥാനത്തേക്ക് താമസം മാറ്റിയയത്. ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു അര്‍ജുന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ബോക്സിങ് താരം കൂടിയായ അര്‍ജുന്‍ നിലവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. ബോക്സിങ് മത്സരത്തില്‍ ഡല്‍ഹിയെ പ്രതിനിധീകരിച്ച് വെള്ളിമെഡലും നേടിയിട്ടുണ്ട്. പഠനകാര്യങ്ങളെചൊല്ലി പിതാവ് വഴക്കുപറയുന്നത് പതിവായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലിസിനോട് പറഞ്ഞു.
അടുത്തിടെ അയല്‍ക്കാരുടെ മുന്നില്‍വെച്ച് പിതാവ് വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇത് ഏറെ അപമാനമുണ്ടാക്കി. കുടുംബത്തില്‍നിന്ന് ആരും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്ന് പ്രതിക്ക് തോന്നി. താൻ എല്ലാവരുടെ മുന്നിലും ഒറ്റപ്പെടലും അവഗണനയും നേരിട്ടു. മാത്രമല്ല, സ്വത്ത് സഹോദരിക്ക് നല്‍കണമെന്നാണ് പിതാവിന്റെ ആഗ്രഹമെന്ന് കേട്ടപ്പോള്‍ പക മൂര്‍ച്ഛിച്ചു. ഇതോടെയാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനത്തില്‍ തന്നെ കുടുംബത്തെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനമെടുത്തതെന്നും പൊലീസ് പറഞ്ഞു.ഈ കുടുംബം എല്ലാവരോടും വളരെ മാന്യമായി ഇടപെടുന്നവരായിരുന്നു. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തരാകാൻ കഴിഞ്ഞിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.