Prime Minister Narendra Modi addresses a public meeting for the Lok Sabha polls
ന്യൂഡൽഹി: മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.താൻ ഒരിക്കലും ഹിന്ദു-മുസ്ലിം എന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെയുണ്ടാകുന്ന ദിവസം താൻ പൊതുപ്രവർത്തനത്തിന് യോഗ്യനല്ലാതാകുമെന്നും മോദി പറഞ്ഞു. യുപിയിലെ വാരാണസി ലോക്‌സഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം നടന്ന് ഒരു അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തനിക്ക് മുസ്ലീങ്ങളോടുള്ള സ്നേഹം വിപണനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതിലാണ് വിശ്വസിക്കുന്നതെന്നും മാധ്യമസ്ഥാപനത്തിന് കൊടുത്ത അഭിമുഖത്തിൽ മോദി പറഞ്ഞു. 2002-ന് ശേഷം മുസ്ലിങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിച്ചുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞദിവസം രാജസ്ഥാനിലെ ബൻസ്വാഡയിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലിങ്ങളെ 'നുഴഞ്ഞുകയറ്റക്കാരെന്നും' 'കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ' എന്നെല്ലാം മോദി വിശേഷിപ്പിച്ചിരുന്നു.
എന്നാൽ ഇതിനെകുറിച്ചുള്ള ചോദ്യത്തിന് "കൂടുതൽ കുട്ടികളുള്ള ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവർ മുസ്ലിങ്ങളാണെന്ന് അനുമാനിക്കാൻ ആരാണ് നിങ്ങളോട് പറഞ്ഞത്? എന്തുകൊണ്ടാണ് നിങ്ങൾ മുസ്ലിങ്ങളോട് ഇത്ര അനീതി കാണിക്കുന്നത്? പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. ദാരിദ്ര്യമുള്ളിടത്ത്, അവരുടെ സാമൂഹിക വലയം പരിഗണിക്കാതെ കൂടുതൽ കുട്ടികളുണ്ട്. ഞാൻ ഹിന്ദുവോ മുസ്ലിമോ എന്നൊന്നും പറഞ്ഞില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ സർക്കാർ പരിപാലിക്കേണ്ട സാഹചര്യം ഉണ്ടാകരുത്,” എന്നായിരുന്നു മോദിയുടെ മറുപടി.
തന്റെ വീടിനു ചുറ്റും മുസ്ലിം കുടുംബങ്ങൾ ഉണ്ടായിരുന്നവെന്നും പെരുന്നാൾ ആഘോഷിച്ചിരുന്നുവെന്നുമൊക്കെ മോദി അഭിമുഖത്തിൽ പറഞ്ഞു. മറ്റുള്ള മുസ്ലിം വീടുകളിൽനിന്ന് ഭക്ഷണം കൊണ്ടുതരുമായിരുന്നു. തനിക്കിപ്പോഴും ഒരുപാട് മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.