/kalakaumudi/media/media_files/2025/08/30/eco-2025-08-30-12-50-15.jpg)
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ അന്ത്രാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമാകുന്നു. ട്രംപിന് വലിയ തെറ്റ് പറ്റിയെന്നാണ് തീരുവ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുടെയെല്ലാം അഭിപ്രായം.
പാകിസ്ഥാനെ പിന്തുണച്ചുകൊണ്ടും ചൈനയേക്കാള്‍ ഉയര്‍ന്ന തീരുവ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിക്കൊണ്ടും യുഎസ് പ്രസിഡന്റ് '25 വര്‍ഷത്തെ നയതന്ത്രം' പരാജയപ്പെടുത്തിയെന്ന് പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ദി ഇക്കണോമിസ്റ്റ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ അടുത്ത നീക്കം' എന്ന തലക്കെട്ടോടെ ദി ഇക്കണോമിസ്റ്റ് ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസുമായുള്ള ബന്ധത്തിലെ മാന്ദ്യത്തിനിടയില്‍ 50% താരിഫ് നേരിടുന്ന ഇന്ത്യ, ഒരേസമയം 'അപമാനിതരാക്കപ്പെടുകയും, ന്യായീകരിക്കപ്പെടുകയും, ഒരു നിര്‍ണായക പരീക്ഷണത്തെ നേരിടുകയും ചെയ്യുന്നു' എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
'ഇന്നത്തെ ഇന്ത്യയുടെ ദുരവസ്ഥ അതാണ്. മെയ് മാസത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനുശേഷം പാകിസ്ഥാനെ ആലിംഗനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 വര്‍ഷത്തെ നയതന്ത്രം തകര്‍ത്തു, ഇപ്പോള്‍ ചൈനയേക്കാള്‍ ഉയര്‍ന്ന തീരുവകള്‍ക്ക് ഇന്ത്യയെ ഒറ്റപ്പെടുത്തി,' ദി ഇക്കണോമിസ്റ്റ് ലേഖനം പറഞ്ഞു. ഇന്ത്യയെ അകറ്റി നിര്‍ത്തിയത് അമേരിക്കയ്ക്ക് ഒരു 'ഗുരുതരമായ തെറ്റ്' ആയിരുന്നുവെന്നും, 'ഒരു സൂപ്പര്‍ പവര്‍-ഇന്‍-വെയിറ്റിംഗ്' എന്ന ഇന്ത്യയുടെ അവകാശവാദത്തിന് നേരെയുള്ള ഒരു പരീക്ഷണമാണിതെന്നും ദി ഇക്കണോമിസ്റ്റ് ഊന്നിപ്പറഞ്ഞു.
അമേരിക്ക ഇന്ത്യയെ അകറ്റി നിര്‍ത്തുന്നത് ഗുരുതരമായ തെറ്റാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അവസരത്തിന്റെ ഒരു നിമിഷമാണ്: ഒരു വന്‍ശക്തി എന്ന അവകാശവാദത്തിന്റെ നിര്‍വചന പരീക്ഷണം. ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധത്തിലെ കേടുപാടുകള്‍ പരിമിതപ്പെടുത്താന്‍ നരേന്ദ്ര മോദി ശ്രമിക്കണം,' മാഗസിന്‍ പറഞ്ഞു.
യുഎസ് ഭീഷണികള്‍ക്ക് വഴങ്ങാന്‍ ഇന്ത്യ വിസമ്മതിക്കുകയും ബ്രിക്സ്, എസ്സിഒ പോലുള്ള ബഹുരാഷ്ട്ര വേദികളില്‍ ഇടപെടല്‍ ശക്തമാക്കുകയും ചെയ്തതോടെ , 'ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ എങ്ങനെ പ്രതികരിക്കുമെന്ന്' ട്രംപിന് ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് ദി ഇക്കണോമിസ്റ്റ് അഭിപ്രായപ്പെട്ടു.