ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് 36 സെക്കന്‍ഡുകള്‍ക്ക് ശേഷം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം AI-171 -ന്റെ പൈലറ്റുമാര്‍ ഉച്ചയ്ക്ക് 1.39 ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന് അവസാനമായി ഒരു റേഡിയോ സന്ദേശം അയച്ചിരുന്നു. വിമാനം 650 അടിക്ക് മുകളില്‍ ഉയരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ ദുരന്ത സന്ദേശം നല്‍കിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാല്‍ എടിസിയുടെ പ്രതികരണങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല; അപ്പോഴേക്കും വിമാനം തകര്‍ന്നിരുന്നു.
'മെയ്‌ഡേ, മെയ്‌ഡേ...' എന്നായിരുന്നു ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെയും സംഘത്തിന്റെയും അവസാന വാക്കുകള്‍, അമിതമായി ഇന്ധനം നിറച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്താവളത്തിനടുത്തുള്ള ജനവാസ മേഖലയില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഇടിച്ചുകയറി ഒരു തീഗോളമായി മാറുകയും വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മരിക്കുകയും ചെയ്തു.
15 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണിത്, വിമാനം തകര്‍ന്ന് വീണ പ്രദേശത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ 274 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്; 2010 മെയ് മാസത്തില്‍ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 737 വിമാനം മംഗളൂരു വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഒരു കൊക്കയിലേക്ക് ഇടിച്ചുകയറി 158 പേര്‍ കൊല്ലപ്പെട്ടിരുന്നു.