/kalakaumudi/media/media_files/jmWaIQM3nZNsFOGHstMk.jpg)
ബംഗ്ലാദേശിൽ കലാപം കൂടുതൽ രൂക്ഷമായതിനെ തുടർന്ന് സുപ്രീകോടതി ചീഫ് ജസ്റ്റിസ് രാജി വച്ചു. കലാപത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസന്റെ രാജി. വൈകിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദർശിച്ച ശേഷം രാജി നൽകുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചിട്ടുണ്ട്.
കലാപക്കാർ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്തിരുന്നു.
അതേസമയം, ആഭ്യന്തര കലാപത്തിന് പിന്നാലെ കലുഷിതമായ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാൻ അതിർത്തിയിൽ കാത്തുനിൽക്കുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.