/kalakaumudi/media/media_files/2024/10/29/pPXV46iA9eZC3A6vTN2S.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതിൽ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇക്കാര്യം വിവാദമാക്കിയതിനെതിരെ അദേഹം രൂക്ഷവിമർശനമുയർത്തുകയും ചെയ്തു. വീട്ടിലെ പൂജ തെറ്റില്ലെന്നും അക്കാര്യം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൂജ അടക്കമുള്ള ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷ്യൽ വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാറില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം നടത്തുന്നത് പതിവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്തിനാണ് ഇത്തരം കൂടിക്കാഴ്ചകൾ നടത്തുന്നത് എന്നാണ് ആളുകൾ ചിന്തിക്കുന്നത്.
രാഷ്ട്രീയക്കാർക്ക് ജുഡീഷ്യറിയോട് ബഹുമാനമുണ്ട് എന്നുള്ളതാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ പക്വത. അത് എല്ലാവർക്കുമറിയാം. ജുഡീഷ്യറിയുടെ ബജറ്റ് സംസ്ഥാനത്ത് നിന്നുള്ളതാണ്. ആ ബജറ്റ് ജഡ്ജിമാർക്കുള്ളതല്ല. പുതിയ കോടതി സമുച്ചയങ്ങൾ, ജഡ്ജിമാർക്ക് പുതിയ വസതികൾ എന്നിവയെല്ലാം നമുക്ക് ആവശ്യമാണ്. അതിനായി ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ചകളും ചർച്ചകളും യോഗങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
എന്നാൽ, മോദിയെ പൂജക്ക് വിളിച്ച ചീഫ് ജസ്റ്റിസിന്റെ നടപടി തെറ്റാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും സുപ്രീംകോടതി, ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികൾ മക്കളുടെ വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കും സന്ദർശിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, ഇത്തരം ചർച്ചകളിൽ നിന്ന് കോടതി വിഷയങ്ങളെ ഒഴിച്ചുനിർത്താനുള്ള പക്വത ഭരണാധികാരികൾക്കും ഭരണഘടനാ കോടതികളിലെ ജഡ്ജിമാർക്കുമുണ്ട്. ഭരണാധികാരികളുമായി കോടതിവിഷയങ്ങൾ ചർച്ച ചെയ്യരുതെന്നാണ് പ്രോട്ടോകോൾ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അങ്ങേയറ്റം സുരക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.