തിരുപ്പറംകുണ്ഡ്രത്ത് മൃഗബലിയും ദൈനംദിന പ്രാര്‍ത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മദ്രാസ് ഹൈക്കോടതി ഈ പ്രദേശത്ത് മൃഗബലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ ദര്‍ഗയിലെ ഒരു ഇമാം ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

author-image
Biju
New Update
thirupram

ന്യൂഡല്‍ഹി : തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ തിരുപ്പറംകുണ്ഡ്രം കുന്നില്‍ മൃഗബലിയും ദൈനംദിന പ്രാര്‍ത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. തമിഴ്നാട്ടിലെ മധുര ജില്ലയിലെ തിരുപ്പുരന്‍കുണ്ഡ്രം കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന സിക്കന്ദര്‍ ബാദുഷ അവുലിയ ദര്‍ഗയില്‍ ദിവസവും നമസ്‌കാരം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റംസാന്‍, ബക്രീദ് ഉത്സവ ദിവസങ്ങളില്‍ മാത്രം പ്രാര്‍ത്ഥനയും നമസ്‌കാരവും നടത്തുന്നത് അനുവദിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മദ്രാസ് ഹൈക്കോടതി ഈ പ്രദേശത്ത് മൃഗബലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ ദര്‍ഗയിലെ ഒരു ഇമാം ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് പി.ബി. വരാലെയുടെയും ബെഞ്ച് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ സന്തുലിതമായ ഒരു ഉത്തരവാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.