മാവോയിസ്റ്റ് ഭീകരന്‍ മദ്വി ഹിദ്മയെ വധിച്ചു; 26 ആക്രമണങ്ങളുടെ സൂത്രധാരന്‍

ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ വച്ചായിരുന്നു ഏറ്റുമുട്ടലെന്ന് സുരക്ഷാ സേന

author-image
Biju
New Update
NADVI 2

അമരാവതി: സര്‍ക്കാര്‍ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവായോസ്റ്റ് കമാന്‍ഡര്‍ മദ്വി ഹിദ്മയെ വധിച്ചു. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ വച്ചായിരുന്നു ഏറ്റുമുട്ടലെന്ന് സുരക്ഷാ സേനയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബര്‍ദര്‍ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ആറു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കണ്ടെത്തിയവയില്‍ ഹിദ്മയുടെ ഭാര്യ രാജെ(രാജക്ക)യുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.

ആരാണ് മദ്വി ഹിദ്മ 1981ല്‍ അവിഭക്ത മധ്യപ്രദേശിലെ സുക്മ ജില്ലയില്‍ പുര്‍വതി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ (സന്തോഷ്) സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. സുക്മ, ഡണ്ഡേവാഡ, ബിജാപുര്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.  നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. 

2010ലെ ദണ്ഡേവാഡ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2013ല്‍ ഝിറാം ഘട്ടിയില്‍ ഉണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേര്‍ മരിച്ചിരുന്നു. 2021ലെ സുക്മ  ബിജാപുര്‍ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. അന്ന് 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. വിവിധ കാലഘട്ടങ്ങളിലായി നടന്ന 26 ആക്രമണങ്ങള്‍ക്കു പിന്നില്‍ ഹിദ്മയാണെന്ന് സുരക്ഷാസേന വൃത്തങ്ങള്‍ അറിയിച്ചു.