/kalakaumudi/media/media_files/2025/06/02/hi78xDy7Ua2QgtqrpkTb.png)
ഗുവാഹാട്ടി: സിക്കിമിൽ മഴക്കെടുതി രൂക്ഷം. വടക്കേ സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഒമ്പതുപേരെ കാണാനില്ലെന്ന് അധികൃതർ ഔദ്യോഗകികമായി അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. അസം, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂർ തുടങ്ങിയിടങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി.
ബ്രഹ്മപുത്ര, ബരാക് ഉൾപ്പെടെ പത്ത് പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലാണ്. ഒട്ടേറെ തീവണ്ടികൾ റദ്ദാക്കി. അസം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഒൻപതുപേർ വീതവും മേഘാലയയിൽ ആറുപേരും മിസോറാമിൽ അഞ്ചുപേരും നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ ഒരാൾവീതവും മരിച്ചു. സിക്കിമിലും വ്യാപകമണ്ണിടിച്ചിലുണ്ടായി.
അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയസംവിധാനം തകരാറിലായി. കെയി പാന്യോർ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്തമഴയെത്തുടർന്ന് ഒഴുകിപ്പോയി. അരുണാചലിൽ മണ്ണിടിച്ചിലിൽ വാഹനം കൊക്കയിൽവീണ് ഗർഭിണികളടക്കം ഏഴുപേർ മരിച്ചു. അസമിലെ 15 ലധികം ജില്ലകളിലായി 78,000-ൽ അധികം പേരെ വെള്ളക്കെട്ട് ബാധിച്ചു.
മഴ ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് മിസോറാമിലെ ഐസോൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചതായാണ് ഔദ്യോഗികമായി സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ലാചുങ്ങിൽ കുടുങ്ങിക്കിടന്ന 1600 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.