പാക് ഷെല്ലാക്രമണത്തില്‍ ഇരട്ട കുട്ടികളായ സോയയും സെയിനും കൊല്ലപ്പെട്ടു, ജീവന് വേണ്ടി മല്ലിട്ട് പിതാവ്

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ പതിനാറ് ജീവനുകളാണ് പൊലിഞ്ഞത്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

author-image
Anitha
New Update
jsddkkebewalk

ജമ്മു: ഇരട്ടകുട്ടികള്‍ തമ്മിലുള്ള ജനിതക ബന്ധം വിവരാണാതീതമാണ്. ഇവരുടെ ഹൃദയങ്ങള്‍ ആദ്യം തുടിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആരംഭിക്കുന്ന ആ അനിര്‍വചനീയ ബന്ധം അവര്‍ തമ്മിലുള്ള അസാധാരണ ബന്ധത്തിലും രൂപത്തിലും പരസ്‌പര സ്‌നേഹത്തിലുമെല്ലാം പ്രകടമായിരിക്കും.

സോയയും സെയിനും ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളായിരുന്നു. പന്ത്രണ്ട് വര്‍ഷക്കാലം അവര്‍ ഒന്നിച്ച് കളിച്ച് ചിരിച്ച് വളര്‍ന്നു. പാകിസ്ഥാനില്‍ നിന്ന് നിയന്ത്രണ രേഖ കടന്നെത്തിയ ഒരു ഷെല്‍ ഇവരുടെ വാടകവീടിന് സമീപം പതിച്ചതോടെ ഈ കുഞ്ഞുങ്ങള്‍ ഇവിടേക്ക് വന്നത് പോലെ തന്നെ ഒന്നിച്ച് മടങ്ങുകയും ചെയ്‌തിരിക്കുന്നു.

വിറങ്ങലിച്ചിരിക്കുന്ന ഇവരുടെ അമ്മ ആരുഷ ഖാന്‍ ഇപ്പോഴും കരുതുന്നത് കുട്ടികള്‍ വീടിന് പുറത്ത് കളിച്ച് കൊണ്ട് ഇരിക്കുകയാണെന്നാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഇവര്‍ തനിക്കരികിലേക്ക് എത്തുമെന്നും അവര്‍ കരുതുന്നു. അവളുടെ ജീവിതം ഇനി പഴയത് പോലെ അല്ല എന്ന് അവളോട് പറയാന്‍ ചുറ്റുമുള്ളവര്‍ക്ക് ആര്‍ക്കും ധൈര്യം പോരാ. തന്‍റെ പൊന്നോമന കുഞ്ഞുങ്ങളെ മാത്രമല്ല പാകിസ്ഥാന്‍റെ ഈ നിഷ്‌ഠൂര ചെയ്‌തിയിലൂടെ അവള്‍ക്ക് നഷ്‌ടമായത്. അവളുടെ ഭര്‍ത്താവ് റമീസ് ഖാനും ജീവന് വേണ്ടി പൊരുതുകയാണ്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ പതിനാറ് ജീവനുകളാണ് പൊലിഞ്ഞത്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനുമായാണ് തൊഴില്‍ പരിശീലകയായ ആരുഷയും അധ്യാപകനായ ഭര്‍ത്താവ് റമീസും തങ്ങളുടെ ഗ്രാമമായ കലാനി ഛക്‌ത്രുവില്‍ നിന്ന് പൂഞ്ചിലേക്ക് താമസം മാറ്റിയത്. ഈ മാറ്റം തങ്ങളുടെ ജീവിതം ഇങ്ങനെ മാറ്റിമറിക്കുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല.

ബുധനാഴ്‌ച രാവിലെ 7.30ന് പാക് സേന വര്‍ഷിച്ച ഷെല്ലുകളിലൊന്ന് പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് സമീപമാണ് പതിച്ചതെന്ന് റമീസിന് രജൗരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൂട്ടിരിക്കുന്ന ബന്ധു അദില്‍ പത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന ഖാന്‍റെ കുടുംബത്തെയും ഈ ഷെല്‍ ബാധിച്ചു.

സംഭവ സ്ഥലത്ത് വച്ച് തന്നെ സോയയും സെയിനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ റമീസ് ചികിത്സയിലാണ്. ആരുഷയ്ക്ക് ചെറിയ പരിക്കുകള്‍ മാത്രമേ പറ്റിയുള്ളൂ. ആദ്യം പൂഞ്ചിലെ ജില്ലാ ആശുപത്രിയിലെത്തിച്ച റമീസിനെ പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കുഞ്ഞുങ്ങളുടെ നഷ്‌ടം കുടുംബത്തിന് നികത്തനാകാത്തതാണ്. ഗൃഹനാഥന്‍ ജീവന് വേണ്ടി പോരാടുന്നുവെന്നും പത്താന്‍ പറഞ്ഞു.

അപൂര്‍വ രക്തഗ്രൂപ്പായ ബി നെഗറ്റീവാണഅ റമീസിന്‍റേത്. അത് കൊണ്ട് തന്നെ രക്തം ആവശ്യമുണ്ടെന്ന് കാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെ നിരവധി പേരാണ് വിവരമന്വേഷിക്കാനായി ഫോണില്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നത്. ഇരട്ട കുഞ്ഞുങ്ങളുടെ മരണം പ്രദേശത്തെ മുഴുവന്‍ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറുമായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

dead kashmir terrorist attack